മുണ്ടക്കയം. നിർമാണ വസ്തുക്കൾക്ക് വില കുത്തനേ കൂടിയതോടെ കെട്ടിട നിർമാണമേഖല വലിയ പ്രതിസന്ധിയിലായി. സിമന്റ്, കന്പി, പി.വി.സി, മണൽ, എംസാന്ഡ് തുടങ്ങിയ സർവ സാധനങ്ങൾക്കും 30 ശതമാനം മുതൽ 50 ശതമാനം വരെയാണ് വില കൂടിയത്.
കൊവിഡ് കാലത്ത് ആരംഭിച്ച വിലക്കയറ്റം അനുദിനം തുടരുകയാണ്. യുദ്ധത്തിന്റെ പേരിൽ ഒരുമാസത്തിനിടയിൽ 10 ശതമാനമാണ് കൂടിയത്. സാധനസാമഗ്രികളുടെ വില വർദ്ധിച്ചതോടെ നിർമാണച്ചെലവ് ചതുരശ്രയടിക്ക് 250-300 രൂപ കണ്ട് ഉയർന്നിട്ടുണ്ട്. ഒരു മാസത്തിനു മുന്പ് ഒരു ചാക്ക് സിമന്റിന് 340 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 450 രൂപയായി. കന്പി കിലോയ്ക്ക് 68 രൂപയായിരുന്നത് 86 രൂപയിലെത്തി.
സ്റ്റീലിന് ഇരട്ടിയാണ് വില വർദ്ധിച്ചത്. ഒരു മാസം മുന്പുവരെ കിലാേയ്ക്ക് 48 രൂപയായിരുന്നത് ഇപ്പോൾ 96 ആയി. അലുമിനിയത്തിന് 114 ശതമാനമാണ് വിലവർദ്ധനവുണ്ടായത്. കിലോയ്ക്ക് 350 രൂപയുണ്ടായിരുന്നത് ഇപ്പോൾ 750 രൂപയിലെത്തി. പി.വി.സി പൈപ്പിനും വില വർദ്ധിച്ചു. അഞ്ചു മീറ്ററിന് 1263 രൂപയായിരുന്നത് ഇപ്പോൾ 1518 ലെത്തി. ഇലക്ട്രിക് വയറിന് ഒരു റോളിന് 895 രൂപയുണ്ടായിരുന്നത് 1140 രൂപയിലെത്തി. പലയിടത്തും നിർമാണമേഖലയിൽ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പുതിയ പണികൾ തുടങ്ങുന്നില്ല.
പൊതുമരാമത്ത് രംഗത്തെയും വിലവർദ്ധന വലിയ പ്രതിസന്ധിയിലാക്കി. ടാറിന് ഒരു വീപ്പയ്ക്ക് 6000 രൂപയായിരുന്നത് ഇപ്പോൾ 11000 രൂപയിലെത്തി. മണലിനും വില കൂടി. കരിങ്കല്ലിനും മെറ്റലിനും 45 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു അടിക്ക് ഇപ്പോൾ 45 രൂപയാണ് ക്വാറികളിൽ വാങ്ങുന്നത്.
പൊതുമരാമത്ത് രംഗത്തെ കരാറുകാരും പ്രതിസന്ധിയിലാണ്. കരാറെടുത്ത പല പാലങ്ങളുടെയും റോഡുകളുടെയും പണികൾ ആരംഭിച്ചിട്ടില്ല. പുതിയ കരാർ ഏറ്റെടുക്കാൻ തയാറാകുന്നുമില്ല. വില വർദ്ധന മൂലമുണ്ടാകുന്ന നഷ്ടം വകവച്ചു തരാമെങ്കിൽ പണികൾ ഏറ്റെടുക്കാമെന്നാണ് കരാറുകാർ പറയുന്നത്.
എങ്ങിനെയും ഒരു വീടു പണിതെടുക്കാൻ തുടക്കമിട്ട സാധാരണക്കാരാണ് നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന മൂലം വിഷമം അനുഭവിക്കുന്നത്. നിർമ്മാണ മേഖലയിലുള്ളവരുടെ കൂലിയിലും വർദ്ധന കൂടിയായപ്പോൾ ഇക്കൂട്ടർ വെട്ടിലായെന്നു തന്നെ പറയാം.
സിമന്റ് പഴയവില 340. പുതിയ വില 450 രൂപ.
കന്പി കിലോ പഴയവില 68. പുതിയ വില 86 രൂപ.
സ്റ്റീൽ കിലോയ്ക്ക് പഴയവില 48. പുതിയ വില 96.
അലുമിനിയം പഴയവില 350. പുതിയ വില 750.
പി.വി.സി മീറ്ററിന് പഴയവില 252. പുതിയ വില 303.
ഇല.വയർ റോൾ പഴയവില 895 പുതിയ വില 1140.
മുണ്ടക്കയം സ്വദേശിയായ നാരായണൻ പറയുന്നു.
സർവസാധനങ്ങൾക്കും അനുദിനം വില വർദ്ധിപ്പിച്ച് സാധാരണക്കരനെ ജീവിക്കാൻ അനുവദിക്കില്ലെന്ന മട്ടിലാണ് ഭരണാധികാരികളുടെ നിലപാട്. അടുത്തെങ്ങും തിരഞ്ഞെടുപ്പില്ലെന്ന ധൈര്യത്തിലാണ് ഇക്കൂട്ടർ പാവങ്ങളെ കൊള്ളയടിക്കാൻ ഒത്താശ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |