തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ബി.ഫാം, എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റ് മെഡിക്കൽ, അനുബന്ധ കോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ ഇന്നു മുതൽ 30ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. രേഖകൾ ഓൺലൈനായി മേയ് 10വരെ നൽകാം. ജൂൺ 26ന് നടത്തുന്ന പ്രവേശന പരീക്ഷ (കീം) വഴിയാണ് എൻജിനിയറിംഗ്, ഫാർമസി പ്രവേശനം. കീം ഫലം ജൂലായ് 25നകം പ്രസിദ്ധീകരിക്കും. മെഡിക്കൽ, അഗ്രികൾച്ചർ കോഴ്സുകളിൽ ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്, ആർക്കിടെക്ചർ പ്രവേശനത്തിന് നാറ്റാ എന്നിവയിൽ യോഗ്യത നേടണം. ഈ കോഴ്സുകളിലടക്കം കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവരെല്ലാം ഇപ്പോൾ അപേക്ഷിക്കണം. ഏത് കോഴ്സായാലും ഒരു അപേക്ഷ മതി. അപേക്ഷിക്കാൻ കുട്ടികളെ സഹായിക്കാൻ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുണ്ട്.
എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ,എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ എന്നിങ്ങനെയാണ് ഫീസ്. പട്ടികവിഭാഗക്കാർക്ക് ഇത് യഥാക്രമം 300, 200, 400 രൂപയാണ്. പട്ടികവർഗക്കാർ അപേക്ഷാഫീസ് അടയ്‌ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവർ 12,000 രൂപ അധികമായി അടയ്ക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ചോ അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ഇ-ചെലാനുപയോഗിച്ച് പോസ്റ്റോഫീസുകളിലോ ഫീസടയ്ക്കാം.
എൻജിനിയറിംഗ് പ്രവേശനത്തിന് എൻട്രൻസ് സ്കോറിനൊപ്പം യോഗ്യതാ പരീക്ഷയിലെ മൂന്ന് ഐച്ഛിക വിഷയങ്ങളിലെ മാർക്കും പരിഗണിക്കും. എൻജിനിയറിംഗ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാമാർക്കിൽ 5ശതമാനം ഇളവുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട മൂന്നു വിഷയങ്ങൾക്കു 40% മാർക്ക് നേടിയിരിക്കണം; ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. എം.ബി.ബി.എസ്, ബി.ഡി.എസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 70% സീറ്റുകൾ പട്ടികജാതി വിദ്യാർത്ഥികൾക്കാണ്.
കോഴ്സുകളിൽ 50ശതമാനം പ്രവേശനം സംസ്ഥാന മെരിറ്റിലാണ്. മറ്റ് സംവരണങ്ങൾ: സാമ്പത്തികപിന്നാക്കം 10%, ഈഴവ 9%, മുസ്ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കരും ആഗ്ലോ–ഇന്ത്യക്കാരും 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2% (ആകെ 40%). സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെരിറ്റിൽ ഉൾപ്പെടുത്തും. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്കജാതിയിൽപ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. ഇവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികവിഭാഗ സംവരണത്തിന് വരുമാനപരിധിയില്ല. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ആകെ അഞ്ച് റാങ്ക് ലിസ്റ്റുകളാണ് എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിക്കുക. എൻജിനിയറിംഗ്,
ആർക്കിടെക്ചർ, ആയുർവേദമൊഴികെ മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകൾ, ആയുർവേദം, ബി.ഫാം എന്നിവയാണവ. ഇവ ഓഗസ്റ്റ് 15നകം പ്രസിദ്ധീകരിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെയും മറ്റു മെഡിക്കൽ, അനുബന്ധ / കാർഷിക കോഴ്സുകളിലെയും റാങ്ക് പട്ടിക നീറ്റ് യു.ജി റാങ്കിന്റെ അടിസ്ഥാനത്തിലാവും. പ്ലസ്ടുവിനു സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യു.ജി മാർക്കിനോട് 8 മാർക്ക് കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ കോഴ്സിൽ റാങ്ക് നൽകുക. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറിന്റെ സ്കോർ അടിസ്ഥാനമാക്കിയാണ് ബി.ഫാം റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളും ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളും അലോട്ട് ചെയ്യുന്നത് എൻട്രൻസ് കമ്മിഷണറാണ്.
വെള്ളായണി കാർഷിക കോളേജിലെ ബിടെക് പ്രവേശനത്തിന് പ്ലസ്ടുവിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി, എന്നിവയ്ക്കു മൊത്തം 50% മാർക്ക് നേടിയാൽ മതി. മാത്തമാറ്റിക്സ് പഠിക്കണമെന്നില്ല. എന്നാൽ മറ്റ് എൻജിനിയറിംഗ് കോളേജുകളിലെ ബയോടെക്‌നോളജി അടക്കം എല്ലാ ബിടെക് കോഴ്സുകൾക്കും മാത്തമാറ്റിക്സ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് www.cee-kerala.org, www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471-2525300, ഇ-മെയിൽ- ceekinfo.cee@kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |