ന്യൂഡൽഹി: പാതിയായി പുനർനിശ്ചയിച്ചിട്ടും പൊതുമേഖലാ ഓഹരി വില്പനലക്ഷ്യം കാണാതെ കേന്ദ്രസർക്കാർ. മാർച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തികവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാർ നേടിയത് വെറും 13,531 കോടി രൂപയാണ്.
1.75 ലക്ഷം കോടി രൂപ സമാഹരിക്കുകയായിരുന്നു ആദ്യലക്ഷ്യം. ഇതു പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷ്യം 78,000 കോടി രൂപയായി പുതുക്കിയിരുന്നു. എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ), ബി.പി.സി.എൽ സ്വകാര്യവത്കരണം എന്നിവ വൈകുന്നതാണ് തിരിച്ചടിയായത്.
എൽ.ഐ.സി ഐ.പി.ഒ മാർച്ചിൽ നടക്കേണ്ടതായിരുന്നു. എന്നാൽ, റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഓഹരിവിപണി നേരിട്ട തളർച്ചയും നിക്ഷേപകർക്കിടയിലെ ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഐ.പി.ഒ നടപ്പുവർഷത്തേക്ക് (2022-23) നീട്ടിവയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചു. നടപ്പുവർഷത്തെ പൊതുമേഖലാ ഓഹരിവില്പന വരുമാനലക്ഷ്യം 65,000 കോടി രൂപയാണ്. എൽ.ഐ.സി ഓഹരി വില്പനവഴി ഇത് അനായാസം നേടാൻ കേന്ദ്രത്തിനാകും.
എയർഇന്ത്യയും
ആക്‌സിസ് ബാങ്കും
കഴിഞ്ഞവർഷം സമാഹരിച്ച 13,531 കോടി രൂപയിൽ എയർഇന്ത്യാ വില്പനവഴി ലഭിച്ച 2,700 കോടി രൂപയും ഉൾപ്പെടുന്നു. ആക്‌സിസ് ബാങ്കിലെ ഓഹരി വിറ്റഴിച്ച് 3,994 കോടി രൂപ ലഭിച്ചു. എൻ.എം.ഡി.സി., ഹഡ്‌കോ തുടങ്ങിയവയുടെ ഓഹരി വില്പനവഴിയാണ് ബാക്കിത്തുക നേടിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലാഭവിഹിതമായി കഴിഞ്ഞവർഷം 57,602 കോടി രൂപയും കേന്ദ്രം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |