ആലപ്പുഴ : പ്രളയക്കെടുതിയിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാനായി ആരംഭിച്ച തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ (പുത്തനാർ) മണ്ണു നീക്കം ചെയ്യൽ ജോലി ജൂൺ 30ന് മുമ്പ് പൂർത്തീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർ കരാർ കമ്പനിക്ക് നിർദേശം നൽകി. മണൽ നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചിട്ട് മൂന്നു വർഷമായെങ്കിലും 15ശതമാനം മണൽ മാത്രമേ ഇതുവരെ നീക്കം ചെയ്യാൻ കഴിഞ്ഞുള്ളൂ.
കൊവിഡ് വ്യാപനത്തെ തുടർന്ന് കരാറുകാരന് നൽകിയ ഇളവ് മുതലെടുത്താണ് ജോലികൾ വൈകിപ്പിച്ചത്. മണലിൽ സിലിക്കയുടെ അംശം കൂടുതലായതിനെ തുടർന്ന് ഇറിഗേഷൻ, മെനിംഗ് ആൻഡ് ജിയോളജി വകുപ്പുകളുടെ തർക്കം കാരണം ഒൻപത് മാസം ആഴം വർദ്ധിപ്പിക്കൽ ജോലി നിറുത്തിവയ്‌ക്കേണ്ടി വന്നു. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിലെ 11കിലോമീറ്റർ നീളത്തിൽ ആഴം വർദ്ധിപ്പിച്ച് 3.12ലക്ഷം ക്യുബിക് മീറ്റർ മണലാണ് നീക്കം ചെയ്യേണ്ടത്. മണലിന് ക്യുബിക് മീറ്ററിന് 362 രൂപ നിരക്കിൽ 11.29 കോടി രൂപ എറണാകുളത്തെ കരാർ ഏജൻസി ജലസേചന വകുപ്പിൽ കെട്ടിവച്ചു.
ഇനി എത്രനാൾ
വീയപുരം തുരുത്തേ ഭാഗത്തു നിന്ന് ആരംഭിച്ച ആഴം വർദ്ധിപ്പിക്കൽ ജോലികൾ പാണ്ടി പാലം വരെ എത്താൻ മൂന്ന് വർഷമെടുത്തു. തോട്ടപ്പള്ളി വരെ എന്നെത്തുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല.
സംരക്ഷണഭിത്തിയ്ക്ക് 20കോടി
ആഴം വർദ്ധിപ്പിക്കുന്ന തോട്ടപ്പള്ളി മുതൽ വീയപുരം വരെയുള്ള ഭാഗത്തെ ലീഡിംഗ്ചാനലിന്റെ ഇരുകരകളും സംരക്ഷിക്കാൻ 20കോടി രൂപയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു.
ലീഡിംഗ് ചാനലും മണൽ നീക്കലും
ലീഡിംഗ് ചാനലിൽ ആഴം കൂട്ടുന്നത് : 11 കി.മീ
കരാറുകാർ സർക്കാരിൽ അടച്ച തുക: 11.29 കോടി രൂപ
(ക്യുബിക് മീറ്ററിന് 362 രൂപ നിരക്കിൽ)
മൊത്തം നീക്കം ചെയ്യേണ്ട മണൽ: 3.12 ലക്ഷംക്യുബിക് മീറ്റർ
ഇതുവരെ നീക്കം ചെയ്ത മണൽ : 35,000 ക്യുബിക് മീറ്റർ
ഡ്രഡ്ജിംഗ് ജോലി ആരംഭിച്ചത്: 2019 മേയിൽ
ലക്ഷ്യമിട്ടത് 2020 മാർച്ചിൽ പൂർത്തീകരിക്കാൻ
"കൊവിഡിനെ തുടർന്നാണ് ജോലികൾ വൈകിയത്. നിയന്ത്രണങ്ങളിൽ ഇളവ് പൂർണമായി വന്ന സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തികരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കും.
- എക്‌സിക്യുട്ടീവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ് , ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |