തൃശൂർ: പൈപ്പിലൂടെ എത്തുന്നത് കലക്കവെള്ളമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചെളിവെള്ളം മേയറുടെ കാറിലൊഴിക്കാൻ ശ്രമിച്ചതോടെയുണ്ടായ കോർപറേഷനിലെ കലങ്ങൽ തുടരും. അടുത്തിടെയുണ്ടായ രണ്ടാമത്തെ കലങ്ങലും സംഘർഷവുമാണ് ഇന്നലത്തേത്. ബഡ്ജറ്റ് യോഗത്തിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചിരുന്നു. അവിശ്വാസത്തിലൂടെ "കലങ്ങാതെ" പോയ കോർപറേഷൻ ഭരണത്തെ പിടിച്ചുകുലുക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. വിമതകോൺഗ്രസ് കൗൺസിലറായ മേയറെ ഭരണപക്ഷം എത്രത്തോളം സംരക്ഷിക്കുമെന്ന പരിശോധന കൂടിയാണ് കൂട്ടത്തോടെ ഉയർത്തുന്ന ഈ പ്രതിഷേധം.
രാവിലെ കോർപറേഷൻ ഓഫീസിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച കലങ്ങിയ വെള്ളവുമായി ബി.ജെ.പി കൗൺസിലർമാരെത്തി പ്രതിഷേധിച്ചതിന് പിന്നാലെ മേയറുടെ കോലത്തിൽ ചെളിവെള്ളം ഒഴിച്ച് കോൺഗ്രസും പ്രതിഷേധിച്ചു. മേയറെത്തിയതോടെ കോലത്തിന് മീതേക്ക് ചെളിവെള്ളമൊഴിച്ചു. ഇതിനിടെ മേയറുടെ കാർ പുറത്തേക്ക് വന്നപ്പോൾ കാറിന് മുകളിലേക്കും ഒഴിക്കാൻ കോൺഗ്രസെത്തി. എന്നാൽ പ്രതിഷേധിച്ചവരെ വകവയ്ക്കാതെ മേയർ കാറുമായി മുന്നോട്ട് പോയി. പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നായി കോൺഗ്രസ് കൗൺസിലർമാരുടെ പരാതി. പരിക്കേറ്റ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ, മെഫി ഡെൽസൻ, എ.കെ.സുരേഷ്, ലാലി ജയിംസ് എന്നിവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ കോൺഗ്രസ് കൗൺസിലർമാരുടെ മറ്റൊരുസംഘം രാത്രിയും ചേംബറിൽ കുത്തിയിരിപ്പ് നടത്തി. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതി പ്രകാരം നൽകിയ 297 കോടിയിൽ 134 കോടിയോളം ശുദ്ധജല വിതരണത്തിന് മാത്രം ചെലവാക്കിയിട്ടുണ്ട്. എന്നിട്ടും ജനങ്ങൾക്ക് ലഭിക്കുന്നത് ചെളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രതിഷേധം ഉയർത്തിയത്. ബി.ജെ.പി പ്രതിഷേധ ജലാഭിഷേക സമരവും നടത്തി. അയ്യന്തോൾ, കൂർക്കഞ്ചേരി, കിഴക്കുംപാട്ടുകര എന്നീ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച കുടിവെള്ളമാണ് കൊണ്ടുവന്നത്. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, എൻ.പ്രസാദ്, നിജി , മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ കുമാർ ഐനിക്കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഭരണപക്ഷ കൗൺസിലർമാരും ആശുപത്രിയിൽ
കോൺഗ്രസ് അംഗങ്ങളും ഭരണകക്ഷി അംഗങ്ങളും മേയറുടെ കാറിന് മുന്നിൽ നടത്തിയ പിടിവലിക്കിടയിൽ ഭരണകക്ഷി അംഗങ്ങൾക്കും പരിക്ക്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാറാമ്മ റോബ്‌സൺ, ബീന മുരളി, അനീഷ്, സജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിഷേധിക്കാം. എന്നാൽ ഇത്തരമൊരു പ്രതിഷേധമല്ല വേണ്ടത്. കോൺഗ്രസ് അതിരുവിടുന്നു. കുടിവെള്ള പ്രശ്‌നം ഒരുമിച്ചിരുന്ന് സംസാരിക്കാൻ തയ്യാറാണ്. എന്നാൽ പ്രതിപക്ഷത്തിന്റേത് അക്രമത്തിന്റെ ശൈലിയാണ്. എന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. കാറിന് മുന്നിലേക്ക് കൗൺസിലർമാർ എടുത്തുചാടുകയായിരുന്നു. ഡ്രൈവർ ഇത് കണ്ടില്ല. ഭാഗ്യം കൊണ്ടാണ് കൗൺസിലർ രക്ഷപ്പെട്ടത്.
എം.കെ.വർഗീസ്
മേയർ
മേയർക്കെതിരെ കേസെടുക്കണം
തൃശൂർ: കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി കൗൺസിലിലും, മേയറുടെ ചേംബറിന്റെ മുന്നിലും കാറിന് മുന്നിലും പ്രതിഷേധിച്ച കോൺഗ്രസ് കൗൺസിലർമാരെ, മേയർ കാർ മുന്നോട്ടെടുത്ത് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡി.സി.സി പ്രതിഷേധിച്ചു. മാസങ്ങളായി നഗരത്തിൽ കുടിവെള്ളം വരുന്നില്ല. വല്ലപ്പോഴും വരുന്നത് ചെളിവെള്ളമാണ്. കൗൺസിലർമാർക്ക് നേരെ കാറെടുത്ത മേയർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |