പത്തനംതിട്ട : കലോത്സവത്തിന്റെ ആഹ്ളാദത്തിമിർപ്പിലലിയാൻ വീൽ ചെയറിൽ സഹപാഠികളുടെ സഹായത്തോടെ ചന്ദനാഷാജി എത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ രണ്ടാംവർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിയാണ് ചന്ദന. ജന്മനാ അംഗവൈകലമുള്ള പഠനത്തിൽ മിടുക്കിയായ ചന്ദനയ്ക്ക് നടക്കാനോ, എഴുതാനോ, ഭക്ഷണം സ്വയംവാരി കഴിക്കാനോ കഴിയില്ല. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ ഫോട്ടോഗ്രാഫർ ഷാജിയുടെ മകളാണ്. കോളേജിലെ വേദിയിൽ ഇന്നലെ കഥാപ്രസംഗ മത്സരം കാണാൻ സഹപാഠികൾക്ക് ഒപ്പം ചന്ദനയുമെത്തിയപ്പോൾ ആഹ്ളാദാരവങ്ങൾ അതിന്റെ പൂർണതയിലെത്തി. ദിവസവും ചന്ദനയെ അച്ഛൻ ഷാജിയാണ് കാറിൽ കോളേജിലെത്തിക്കുക. വീൽ ചെയറിൽ സഹപാഠികൾ ചേർന്ന് ക്ലാസ് റൂമിലുമെത്തിക്കും. സഹപാഠികൾ ചേർന്നാണ് ദിവസവും ഭക്ഷണം വാരിനൽകുന്നത്. ഇന്നലെ കോളേജിൽ കലോത്സവം കാണാനെത്തിയ ചന്ദനയെ സഹപാഠികളായ ഐസ സാം, അനുജ ലക്ഷ്മി, അഖ്‌നീഷ്‌നാഥ്, നന്ദു ബിനുകുമാർ, അഖിൽ വി.രാജ്, ശ്രീരാജ് എന്നിവർ ചേർന്നാണ് ഹാളിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |