SignIn
Kerala Kaumudi Online
Thursday, 25 April 2024 12.57 PM IST

ആര്യനാട് മോഹനന്റെ തിരോധാനം ; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം

moh

തിരുവനന്തപുരം: സ്‌കൂട്ടർ യാത്രയ്‌ക്കിടെ രണ്ടുവർഷം മുമ്പ് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ ആര്യനാട് സുവർണനഗർ എഥൻസിൽ കെ. മോഹനനെ (58)​ കാണാതായ സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് -1 ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയ്‌ക്കകത്തും പുറത്തും അന്വേഷണം വ്യാപകമാക്കി.

പേരൂർക്കട - നെടുമങ്ങാട് റോഡിൽ നിന്ന് കലാഗ്രാമത്തിലേക്കുള്ള ബണ്ട് റോഡിലെ ആറിൽ ആഴ്ചകൾക്ക് മുമ്പ് ഫയർഫോഴ്സ് സ്‌കൂബാ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തി. സ്‌കൂട്ടറിൽ യാത്രചെയ്യവേ ആറിലേക്ക് വീണ് അപകടം സംഭവിച്ചോ എന്നറിയാനായിരുന്നു പരിശോധന. കരകുളം പാലത്തിന്റെ അടിവശം മുതൽ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ഭാഗത്ത് സ്‌കൂബാ ടീം മുങ്ങിത്തപ്പിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.

ദുരൂഹതകളുടെ രണ്ടുവർഷം

മോഹനനെ 2020 മേയ് 8നാണ് പേരൂർക്കട - നെടുമങ്ങാട് റോഡിൽ നിന്നാണ് കാണാതായത്. ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ പറണ്ടോട് ശാഖയുടെ മേൽനോട്ടക്കാരനായിരുന്നു മോഹനൻ. പേരൂർക്കടയിലെ ബാങ്കിൽ നിന്ന് പണയ സ്വർണം വീണ്ടെടുത്ത് മടങ്ങുംവഴിയാണ് കാണാതായത്. കഴിഞ്ഞ 13 വർഷമായി ബാങ്കിലേക്ക് പണവും സ്വർണവും കൊണ്ടുപോകുന്നതും എടുക്കുന്നതും മോഹനനായിരുന്നു. സംഭവ ദിവസം ബാങ്കിലെത്തി 50 പവനും 64,000 രൂപയുമായി കെ.എൽ 21.പി. 2105 നമ്പർ ആക്ടീവ സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ് കാണാതായത്.

സി.സി ടിവി ദൃശ്യങ്ങൾ തെളിവ്

പേരൂർക്കട - നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം വരെ മോഹനൻ യാത്രചെയ്യുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചെങ്കിലും പിന്നീട് മോഹനനെയും വാഹനത്തെയും കുറിച്ച് യാതൊരു സൂചനയുമില്ല. കരകുളം അഴീക്കോട്ടെ കടയിലെ സിസി ടിവികളിൽ പകൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാൽ പിന്നീട് പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ സി.സി ടിവികളിൽ മോഹനന്റെ യാത്ര ഇല്ല. പിന്നീടാരും കണ്ടിട്ടുമില്ല. അന്നുച്ചയ്‌ക്ക് മഞ്ചയെന്ന സ്ഥലത്ത് മോഹനന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായതിനാൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല.

ആശുപത്രികളിലും അന്വേഷണം

യാത്രയ്‌ക്കിടെ അപകടം സംഭവിച്ച് ആശുപത്രികളിലായിട്ടുണ്ടോയെന്ന് അറിയാൻ തിരുവനന്തപുരം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ആശുപത്രികളിലും മോഹനന്റെ ഫോട്ടോയുമായി പൊലീസ് കയറിയിറങ്ങിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തിക ബാദ്ധ്യതകളോ കുടുംബപ്രശ്നങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ മോഹനന് നാട് വിടേണ്ട കാര്യമില്ലെന്ന് വീട്ടുകാരും പറഞ്ഞതോടെയാണ് ദുരൂഹത ശക്തമായത്. തട്ടിക്കൊണ്ടുപോകൽ സംശയം മുൻനി‌റുത്തി ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഉൾപ്പെടെ നിരവധി ഫോൺ നമ്പരുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് വീട്ടുകാർ ഒരുലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.