കൊല്ലം: വിവിധ ചികിത്സാ സമ്പ്രദായങ്ങളെ യോജിപ്പിച്ച് സങ്കര ചികിത്സാ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവേൽ കോശിയും സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവനും കുറ്റപ്പെടുത്തി.
ശാസ്ത്രത്തിൽ അധിഷ്ടിതമായ ആധുനിക ചികിത്സാ രീതികളെ അശാസ്ത്രീയ രീതികളുമായി കൂട്ടിക്കുഴക്കുന്നത് ആശാസ്യമല്ല. എം.ബി.ബി.എസ് യോഗ്യത ഇല്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സ് വഴി അനുവാദം നൽകുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും അവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ആശുപത്രികൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം. ക്ളിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ ഭേദഗതി സ്വാഗതാർഹമാണെങ്കിലും നിയമം ഇടത്തരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
നാഷണൽ മെഡിക്കൽ മിഷൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ചരക പ്രതിജ്ഞ ആധുനിക ചികിത്സാ മേഖലയെ പിന്നോട്ടടിക്കുമെന്നും അവർ പറഞ്ഞു. മറ്റ് ഭാരവാഹികളായ ഡോ. സിനി പ്രിയദർശിനി, ഡോ. വി. മോഹനൻ നായർ, ഡോ. അനിതാ ബാലകൃഷ്ണൻ, ഡോ. എൻ. ശ്യാം, ഡോ. ബാബു ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |