കൊല്ലം: നഗരത്തിൽ രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടും മദ്യലഹരിയിലും നിൽക്കുന്നവരെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ രണ്ടാമനും പിടിയിലായി. കന്റോൺമെന്റ് ഡിപ്പോ പുരയിടത്തിൽ മനു എന്ന് വിളിക്കുന്ന ജോൺ വർഗീസാണ് (32) പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട പോളയത്തോട് ബീമാ മൻസിലിൽ സുധീർ (39) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ജോൺ വർഗീസിനെ മൂവാറ്റുപുഴയിലുള്ള ബാറിന് സമീപത്ത് നിന്നാണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
മാർച്ച് 11ന് സന്ധ്യയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്നതിന് ചിന്നക്കടയിൽ നിന്ന മദ്ധ്യവയ്‌സ്‌കന്റെ പണവും സ്വർണവുമാണ് സുധീർ അടങ്ങിയ സംഘം മോഷ്ടിച്ചത്. ബൈക്കിൽ സുധീർ തിരുവനന്തപുരത്തേക്ക് ലിഫ്ട് വാഗ്ദാനം ചെയ്തു. വഴി മദ്ധ്യേ ബാറിൽ കയറിയ മദ്ധ്യവയസ്കനിൽ നിന്ന് സുധീറും ജോൺ വർഗീസും അടങ്ങിയ സംഘം തന്ത്രപൂർവം എ.ടി.എം പിൻ കരസ്ഥമാക്കുകയായിരുന്നു. തുടർന്ന് അബോധവസ്ഥയിലായ മദ്ധ്യവയ്‌സകനെ പാരിപ്പള്ളിക്ക് സമീപം ആക്രിക്കടയുടെ സമീപം ഉപേക്ഷിച്ച് ഒന്നര പവന്റെ സ്വർണമാലയും എ.ടി.എം കാർഡുമായി സംഘം കടന്നുകളഞ്ഞു. കല്ലുവാതുക്കൽ, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് 49500 രൂപ പിൻവലിക്കുകയും ചെയ്തു.
കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷ്, എസ്.ഐ രതീഷ് കുമാർ, ഗ്രേഡ് എസ്.ഐ ജയലാൽ, സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ജോൺ വർഗീസിനെ പിടികൂടിയത്. ഇവർ നേരത്തേയും സമാന തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |