SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.07 PM IST

രാവിനെ പകലാക്കി പൊന്നാനിക്കാരുടെ നോമ്പുകാലം

nomb
നോമ്പുകാലം

പൊന്നാനി: രാവിനെ പകലാക്കുന്നതാണ് പൊന്നാനിക്കാരുടെ നോമ്പുകാലം. തറാവീഹ് നമസ്‌കാരം കഴിഞ്ഞത് മുതൽ അത്താഴ സമയം വരെ ഉറക്കമില്ലാതെ കൊണ്ടുപോകാൻ വ്യത്യസ്ത രീതികളാണുണ്ടായിരുന്നത്. മുത്താഴ കമ്മിറ്റികൾ മുതൽ അത്താഴമറിയിപ്പ് സംഘങ്ങൾ വരെ ഇതിൽ പെടും. കുട്ടികൾ മുത്താഴവെടി പൊട്ടിച്ചും കൗമാരക്കാർ സൊറ പറഞ്ഞിരുന്നും രാത്രിയെ പകലാക്കും.

കൈയ്യാല കമ്മിറ്റികൾ എന്ന പേരിൽ വലിയ വീടുകൾ കേന്ദ്രീകരിച്ച് കൂട്ടായ്മകളുണ്ടായിരുന്നു. നോമ്പുകാലമാകുമ്പോൾ ഇത് മുത്താഴ കമ്മിറ്റികളായി മാറും. നോമ്പുതുറ വിഭവങ്ങൾ തറാവീഹ് നമസ്‌കാരത്തിനു ശേഷം ഒരുമിച്ചിരുന്ന് കഴിക്കുന്നതിനാണ് മുത്താഴമെന്ന് പറയുക. കമ്മിറ്റിയിലുള്ള അംഗങ്ങൾ ഓരോ ദിവസം ഓരോ വീടുകളിൽ മുത്താഴം നിശ്ചയിക്കും. മുപ്പത് ദിവസവും ഇത് തുടരും. തറാവീഹ് നമസ്‌കാര ശേഷം എല്ലാവരും ചേർന്നാണ് നിശ്ചയിച്ച വീടുകളിലേക്ക് മുത്താഴത്തിനായി എത്തുക. അഞ്ചു മുതൽ പത്തു വരെ വിഭവങ്ങളുണ്ടാകും. പാനീയമായി റവയും പാലും ചേർത്തുണ്ടാക്കിയ തരിക്കഞ്ഞിയാണുണ്ടാവുക. അത്താഴ സമയം വരെ വർത്തമാനം പറഞ്ഞിരിക്കും. രണ്ടു മണിയോടെയായിരിക്കും പലരും പിരിഞ്ഞു പോകുക. തറവാടു വീടുകളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം മുത്താഴ കമ്മിറ്റികളെ അപ്രസക്തമാക്കി.

പൊതുകുളങ്ങളുടെ സീറ്റുകളും ക്ലബ്ബുകളും റമദാനിലെ രാത്രി ചർച്ചകളിൽ സജീവമാകുന്ന ഇടങ്ങളാണ്. വലിയ ജുമുഅത്ത് പളളി കുളത്തിന്റെ സീറ്റ് റമദാനിലെ രാത്രിയെ പകലാക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ്. നിരവധി പേരാണ് നേരം പുലരുവോളം ഇവിടെ ഉണ്ടാവുക.

പ്രവാചക പ്രകീർത്തനങ്ങൾ പാടി സംഘം വീടുകളിൽ

അത്താഴ സമയമറിയിക്കാൻ വീടുകൾ കയറിയിറങ്ങിയിരുന്ന സംഘം റമദാനിലെ പ്രത്യേക കാഴ്ച്ചയായിരുന്നു. കൊത്തു പാനൂസകൾ എന്ന പേരിൽ അലങ്കൃത വിളക്കുകൾ നിർമ്മിച്ച് പ്രവാചക പ്രകീർത്തനങ്ങൾ പാടി സംഘം വീടുകളിലെത്തും. കൈയ്യാലക്ക് പുറത്തു നിന്ന് വീട്ടുകാരെ വിളിച്ചുണർത്തും. വീട്ടുകാർ ഉണർന്ന് പുറത്തെത്തിയ ശേഷമെ ഇവർ തിരിച്ചു പോകൂ. നിരവധി സംഘങ്ങൾ വീടുകൾ കയറിയിറങ്ങാനുണ്ടാകും. നോമ്പിന്റെ അവസാനത്തിൽ സമ്മാനമായി സംഘാംഗങ്ങൾക്ക് വീട്ടുകാർ പണം നൽകും. ഇതുകൊണ്ടാണിവർ പെരുന്നാളിനുളള വസ്ത്രവും മറ്റും വാങ്ങിയിരുന്നത്. നോമ്പ് കാലത്ത് പ്രഭാത നമസ്‌കാരത്തിന് ആളുകളെ വിളിച്ചുണർത്താൻ വീടുകൾ കയറിയിറങ്ങിയിരുന്നവരും ഉണ്ടായിരുന്നു. പുലർച്ചെ നാലര മണിയോടെ പ്രവാചക പ്രകീർത്തനങ്ങൾ ഉറക്കെ ചൊല്ലി ഇവർ വീടുകൾക്ക് മുന്നിലെത്തും.

മുത്താഴവെടി പൊട്ടിക്കൽ

അത്താഴ സമയം വരെ ഉറങ്ങാതിരിക്കാൻ കുട്ടികൾ കണ്ടെത്തിയിരുന്ന വിനോദം മുത്താഴവെടി പൊട്ടിക്കലായിരുന്നു. പഴയ പീരങ്കി മാതൃകയിൽ മുളകൊണ്ടുണ്ടാക്കുന്ന ഒന്നാണിത്. മുത്താഴ വെടി പൊട്ടിക്കാൻ പരിസരത്തെ കുട്ടികളൊക്കെ ഏതെങ്കിലുമൊരു വീട്ടിൽ ഒരുമിച്ചു കൂടും. അത്താഴ സമയമായ രണ്ടുമണി വരെ വെടി പൊട്ടിച്ച് കുട്ടികൾ ഉറങ്ങാതിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.