തിരുവനന്തപുരം: വൈദ്യുതിഭവൻ ആസ്ഥാനത്ത് കെ.എസ്.ഇ.ബി ഒാഫീസർമാർ ഇന്നലെ നടത്തിയ സത്യഗ്രഹസമരം അക്രമാസക്തമായി. സമരക്കാർ ജാഥയായി വൈദ്യുതിഭവനിലേക്ക് നീങ്ങി. തുടർന്ന് ഏഴാംനിലയിലെ ചെയർമാന്റെ മുറിയിലേക്ക് തള്ളിക്കയറി പദ്ധതികളുടെ അവലോകനയോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. യോഗഹാളിൽ വനിതകൾ ഉൾപ്പെടെയുള്ള ഒാഫീസർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുതിർന്ന നേതാക്കളെത്തിയാണ് ഹാളിൽ നിന്ന് ഇവരെ മാറ്റിയത്.
സെക്രട്ടേറിയറ്റുൾപ്പെട്ട നഗരത്തിലെ സുപ്രധാന മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടിവ് എൻജിനിയർ ലീവിന് അപേക്ഷിക്കാതെയും പകരം സംവിധാനം ഏർപ്പെടുത്താതെയും ജോലിയിൽ നിന്ന് വിട്ടുനിന്നതിന് നടപടിയെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹം. കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൂടിയായ ജാസ്മിൻ ബാനുവിനെയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്. ജോലി ബഹിഷ്ക്കരിച്ച് സത്യഗ്രഹസമരം നടത്തിയാൽ ഡയസ്നോൺ ബാധകമാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇരുന്നൂറിലേറെ ഒാഫീസർമാരാണ് സമരത്തിനിറങ്ങിയത്.
അതേസമയം, യോഗഹാളിലേക്ക് അതിക്രമിച്ച് കയറിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ജീവനക്കാരുടെ വികാരപ്രകടനം മാത്രമായാണ് കാണുന്നതെന്നും കെ.എസ്.ഇ.ബി മാനേജ്മെന്റ് പ്രതികരിച്ചു. കൃത്യവിലോപത്തിന് ഒരു ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തത് എല്ലാ ജീവനക്കാരുടെയും പ്രശ്നമായി കാണുന്നില്ല. ആ വിധത്തിൽ ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും അച്ചടക്കലംഘനവും അക്രമവും നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഒൗദ്യോഗിക വിശദീകരണത്തിൽ പറഞ്ഞു.
രാവിലെ വൈദ്യുതിഭവന് മുന്നിൽ നടത്തിയ പ്രതിഷേധ സത്യഗ്രഹം ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ഹരികുമാർ സ്വാഗതവും ട്രഷറർ എച്ച്. മധു നന്ദിയും പറഞ്ഞു.
പരാതി ലഭിച്ചിട്ടില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
സത്യഗ്രഹ സമരത്തിന് കാരണമായ വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. കെ.എസ്.ഇ.ബി ഒരു കമ്പനിയാണ്. അതിന്റെ ദൈനംദിനകാര്യങ്ങൾ അതിന് ഉത്തരവാദപ്പെട്ടവരാണ് കൈകാര്യം ചെയ്യുന്നത്.
ശക്തമായ നടപടി വേണം: ഐ.എൻ.ടി.യു.സി
സുപ്രധാന യോഗം നടക്കുന്ന ബോർഡ് റൂമിലേക്ക് ഉന്നത ഉദ്യോഗസ്ഥർ അതിക്രമിച്ച് കയറി അലങ്കോലപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് അറിയിച്ചു.
അപലപിച്ച് ഒാഫീസേഴ്സ് സംഘ്
പദ്ധതി അവലോകനയോഗം അലങ്കോലപ്പെടുത്തിയ നടപടി പൊതുജനങ്ങൾക്കിടയിൽ സ്ഥാപനത്തോട് അവമതിപ്പുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് ജനറൽ സെക്രട്ടറി യു.വി. സുരേഷ് പറഞ്ഞു.
ശക്തമായ നടപടി വേണം
ഓഫീസേഴ്സ് അസോസിയേഷന്റെ നടപടിയെ കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ അപലപിച്ചു. ശക്തമായ നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിയെ അറിയിച്ചിരുന്നു
ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈദ്യുതിമന്ത്രിയെ അറിയിച്ചില്ലെന്ന വാദം തെറ്റാണെന്ന് കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും പറഞ്ഞു. മന്ത്രിയെ മാർച്ച് 31ന് ഓഫീസിലെത്തി കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |