തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ നിറുത്തിവച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. അങ്ങനെയൊരു നിർദ്ദേശം സർക്കാർ നൽകിയിട്ടില്ല. സ്വാഭാവികമായ ചില തടസങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.
സർവേ സാമൂഹ്യാഘാത പഠനത്തിനു വേണ്ടിയുള്ള അതിരടയാളപ്പെടുത്തലാണ്. ഭൂമി ഏറ്റെടുക്കാൻ വേണ്ടിയുള്ളതല്ല. ഏത് പ്രദേശത്തു കൂടിയാണ് സിൽവർലൈൻ കടന്നുപോകുന്നതെന്ന് നിർണയിക്കാനും ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം തിരിച്ചറിയാനും ആ നഷ്ടങ്ങളെക്കുറിച്ച് പഠിക്കാനുമാണ് സർവേ തുടങ്ങിയത്. സാമൂഹ്യാഘാത പഠനത്തിനുശേഷം എല്ലാവരുടെയും അഭിപ്രായം സർക്കാർ കേൾക്കും.
അമ്പൂരിയിലെ പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനം സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായ വ്യത്യാസവും പരിസ്ഥിതി സംരക്ഷിക്കേണ്ട പ്രദേശങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ചുള്ള അഭിപ്രായവും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് വേണ്ടരീതിയിൽ മുഖവിലയ്‌ക്കെടുക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രശ്നത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |