കണ്ണൂർ: സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാംവട്ടവും എത്തുമെന്ന് കരുതുന്ന അറുപത്തിയൊൻപതുകാരനായ സീതാറാം യെച്ചൂരിക്ക് അനുഭവസമ്പത്ത് കരുത്താവും. 75 എന്ന പ്രായപരിധിയിൽ തട്ടി മിക്ക മുതിർന്ന നേതാക്കളും കേന്ദ്ര കമ്മിറ്റിയിൽ നിന്നും പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവാകുകയാണ്.
1984ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ, 32-ാം വയസിൽ നേരിട്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 1992ൽ മദ്രാസിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോൾ പ്രായം നാല്പത്. അന്ന് യെച്ചൂരിക്കൊപ്പം പാർട്ടി നേതൃത്വത്തിലെത്തിയ എസ്. രാമചന്ദ്രൻ പിള്ള പ്രായപരിധി കടന്നതിനാൽ നേതൃനിരയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് യാദൃച്ഛികം.
ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ച 2015ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ എസ്. രാമചന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കി ഒരു വിഭാഗം നടത്തിയ നീക്കവും 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് സംഖ്യത്തിനെതിരായ ബദൽ രേഖയും യെച്ചൂരിക്ക് സമ്മാനിച്ചത് പരീക്ഷണ നാളുകൾ. 2021ലെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഹകരണം വേണമെന്ന നിലപാടെടുത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോൺഗ്രസുമായി കൈകോർക്കാനുള്ള യെച്ചൂരിയുടെ മോഹം തഴഞ്ഞാണ് കണ്ണൂരിലും പാർട്ടി കോൺഗ്രസ് രാഷ്‌ട്രീയ പ്രമേയം രൂപീകരിച്ചത്.
ബി.ജെ.പിയെ നേരിടാൻ മതേതര പാർട്ടികളുടെ കൂട്ടായ്മ വേണമെന്നും അതിൽ കോൺഗ്രസിന് നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടെന്നും യെച്ചൂരി വിശ്വസിക്കുന്നു. എന്നാൽ കേരളത്തിൽ എതിർക്കുന്ന കോൺഗ്രസുമായി മറ്റു സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് വിശദീകരിക്കാൻ സി.പി.എമ്മും യെച്ചൂരിയും കഷ്‌ടപ്പെടുന്നു. ബി.ജെ.പി ഇതര സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങളിൽ ക്രിയാത്മക പങ്ക് വഹിക്കുക എന്നതായിരിക്കും പുതിയ ദൗത്യം.
<
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |