SignIn
Kerala Kaumudi Online
Friday, 19 April 2024 9.07 AM IST

ബുചയിൽ കണ്ണീരടക്കി സെലെൻസ്കി

ukraine

കീവ് : ' ഇത് യുദ്ധക്കുറ്റമാണ്...ഇത് വംശഹത്യയായി ലോകം അംഗീകരിക്കും... " റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയെന്ന് പറയുന്ന യുക്രെയിനിലെ ബുച നഗരത്തിൽ സന്ദർശനം നടത്തവെ അവിടുത്തെ ദയനീയ ദൃശ്യങ്ങൾ കണ്ട് കണ്ണുനീർ അടക്കി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞ വാക്കുകളാണിത്.

കൈകൾ പിന്നിൽകെട്ടിയ നിലയിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി ബുചയിൽ കണ്ടെത്തിയെന്ന് യുക്രെയിൻ അധികൃതർ പറഞ്ഞു. റഷ്യൻ സേന വധിച്ച കുട്ടികൾ ഉൾപ്പെടെ 400 ലേറെ പേരെ കൂട്ടകുഴിമാടങ്ങളിൽ സംസ്കരിച്ചെന്ന് യുക്രെയിൻ അധികൃതർ ചിത്രങ്ങൾ സഹിതം പുറത്തുവിടുമ്പോഴും റഷ്യ ഇത് വ്യാജമാണെന്ന് ഇന്നലെയും ആവർത്തിച്ചു.

ബുചയിലെ കൂട്ടക്കൊല യുക്രെയിന്റെ സംഘടിതമായ ആശയപ്രചാരണമാണെന്ന് മുൻ പ്രസിഡന്റും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഉപസെക്രട്ടറിയുമായ ഡിമിട്രി മെഡ്വെഡേവ് പറഞ്ഞു. ചിത്രങ്ങൾ വ്യാജമാണെന്നും മെഡ്വെഡേവ് ആരോപിച്ചു. അതേ സമയം, യുക്രെയിൻ ആരോപണം വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റഷ്യൻ സേന പിന്മാറിയതോടെ കീവിനെയും ചെർണീവിനെയും റോഡ് മാർഗം ബന്ധിപ്പിക്കുന്ന പ്രധാന പാത തുറന്നു. കീവിന് ചുറ്റും നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികരിൽ മൂന്നിൽ രണ്ട് ഭാഗവും പിന്മാറി. മരിയുപോളിന്റെ 90 ശതമാനവും തകർന്നതായി മേയർ പറഞ്ഞു. മൈക്കലോവ് നഗരത്തിൽ ഷെല്ലാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം ആരോപിച്ചു. റഷ്യൻ അധിനിവേശത്തിൽ രാജ്യത്ത് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 165 ആയെന്ന് യുക്രെയിൻ അറിയിച്ചു.

അതേ സമയം, കഴിഞ്ഞ ദിവസം പുട്ടിനെ ' യുദ്ധ കുറ്റവാളി " എന്ന് വീണ്ടും വിളിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ക്രെംലിൻ രംഗത്തെത്തി. ബൈഡന്റെ പരാമർശം അംഗീകരിക്കാനാകാത്തതാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് തങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നതിന് യു.കെയ്ക്കും യു.എസിനുമെതിരെ റഷ്യ രംഗത്തെത്തി. അതിനിടെ, വിദേശത്തുള്ള റഷ്യൻ സ്വത്തുക്കൾ ദേശീയവത്കരിക്കാനുള്ള ശ്രമം ' ഇരുതല മൂർച്ചയുള്ള ആയുധ" മാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ബുചയിലെ സാധാരണക്കാരുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൽക്കരി ഇറക്കുമതിയിൽ ഉൾപ്പെടെ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ബുചയിലെ സിവിലിയൻ കൊലപാതകങ്ങളെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അപലപിച്ചു. എന്നാൽ, റഷ്യയുടെ പേര് ബെന്നറ്റ് പരാമർശിച്ചില്ല. യുക്രെയിന്റെ കിഴക്ക് ഡോൺബാസ് മേഖലയിൽ കടുത്ത ആക്രമണം നടത്താൻ റഷ്യ സൈനികരെ പുനർവിന്യസിക്കുന്നതായി നാറ്റോ ആരോപിച്ചു.

ബുചയിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വിശകലനം ചെയ്യുമ്പോൾ സാധാരണക്കാരെ നേരിട്ട് ലക്ഷ്യം വച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാക്കാമെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ലിസ് ത്രോസൽ പറഞ്ഞു. ബുച കൂട്ടക്കൊലയിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് യു.എൻ വൃത്തങ്ങൾ പറഞ്ഞു.

 റഷ്യൻ നയതന്ത്രജ്ഞർ പുറത്ത്

25 റഷ്യൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന് സ്പെയ‌്‌ൻ അറിയിച്ചു. മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് സ്വീഡനും അറിയിച്ചു. ഡെൻമാർക്ക് 15ഉം ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ഇറ്റലി 30ഉം വീതം റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. രാജ്യത്തെ രണ്ട് റഷ്യൻ കൺസുലേറ്റുകൾ അടയ്ക്കാൻ ഉത്തരവിട്ട ബാൾട്ടിക് രാജ്യമായ ലാത്വിയ 13 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.