SignIn
Kerala Kaumudi Online
Friday, 19 April 2024 11.24 PM IST

റവന്യു വകുപ്പിൽ സ്ഥലംമാറ്റിയിട്ടും പോകാതെ വർക്കിംഗ് അറേഞ്ച്മെന്റ്, റദ്ദാക്കി ഉത്തരവ്

revenue

തിരുവനന്തപുരം: റവന്യു വകുപ്പിൽ അന്യജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെട്ടിട്ടും പോകാതിരിക്കാൻ സംഘടനാ സ്വാധീനം ഉപയോഗിച്ച് ചില ജീവനക്കാർ സ്വന്തം സ്ഥലങ്ങളിൽ വർക്കിംഗ് അറേഞ്ച്മെന്റ് തരപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കഴിഞ്ഞദിവസം അത് റദ്ദാക്കി ഉത്തരവിറക്കിയത്. റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

കഴിഞ്ഞയാഴ്ച ഇറങ്ങിയ സ്ഥലംമാറ്റപ്പട്ടികയിൽ ഉൾപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർമാർ / ജൂനിയർ സൂപ്രണ്ട്, വില്ലേജ് ഓഫീസർ, ഹെഡ് ക്ളാർക്ക്, റവന്യു ഇൻസ്പെക്ടർ തസ്തികയിലുണ്ടായിരുന്ന ചിലരാണ് വർക്കിംഗ് അറേഞ്ച്മെന്റ് (ജോലി ക്രമീകരണ വ്യവസ്ഥ) തരപ്പെടുത്തിയത്. ഇത് വ്യാപക പരാതിക്ക് വഴിവച്ചിരുന്നു. തുടർന്നാണ് അഡി. ചീഫ് സെക്രട്ടറി ഇടപെട്ടത്. ചില തസ്തികകളിൽ ജോലി ചെയ്യുന്നവർ അവിടെ അനിവാര്യരാണെന്ന് പറഞ്ഞാണ് ക്രമീകരണം നടത്തിയത്.

വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിൽ വസ്തു തരം മാറ്റവുമായി ബന്ധപ്പെട്ട നടപടികൾക്കായി ജില്ലാ കളക്ടർമാർ ക്രമീകരണ വ്യവസ്ഥയിൽ നിയമനം നൽകിയവർക്കും രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്ക് ഇടുക്കി ജില്ലയിലേക്ക് നിയമിച്ചിട്ടുള്ളവർക്കും ഉത്തരവ് ബാധകമല്ല. അവർക്ക് ഡ്യൂട്ടി കാലാവധി പൂർത്തിയാവും വരെ തുടരാം. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഒഴികെയുള്ള വകുപ്പുകളിൽ വർക്കിംഗ് അറേഞ്ച്മെന്റ് നടപ്പാക്കുന്നത് നേരത്തെ ധനകാര്യവകുപ്പ് വിലക്കിയിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് റവന്യുവകുപ്പിൽ ചില ജീവനക്കാർക്കായി ഇത് നടപ്പാക്കിയത്.

റവന്യു വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഐ.ടി.സെൽ, റവന്യു മാന്വൽ സെൽ, ഐ.എൽ.ഡി.എം, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കൺട്രോൾ റൂം, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, ലാൻഡ് റിസംപ്ഷൻ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്കായിരുന്നു വർക്കിംഗ് അറേഞ്ച്മെന്റ് ഏർപ്പെടുത്തിയിരുന്നത്.

കോടതി ഇടപെട്ടു,

സ്ഥലംമാറ്റം ഓൺലൈനായി

കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് റവന്യുവകുപ്പിൽ കാലങ്ങളായി സ്ഥലംമാറ്റം നടന്നിരുന്നത്. ഇതിനെതിരെ ചില ജീവനക്കാർ കോടതിയെ സമീപിച്ചു. സ്ഥലംമാറ്റം സുതാര്യമാവണമെന്നും ഓൺലൈനായി മാത്രം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതുപ്രകാരമാണ് കഴിഞ്ഞയാഴ്ച ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVENUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.