മാനന്തവാടി: മാനന്തവാടി സബ് ആർ ടി ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സിന്ധു വയനാട് ആർ ടി ഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു. ഓഫീസിലെ അന്തരീക്ഷത്തെക്കുറിച്ച് പരാതി അറിയിച്ചു. ചില സഹപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും, സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാൽ സിന്ധു രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ആർ ടി ഒ പ്രതികരിച്ചു. സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവിനെ (42) ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് വർഷമായി മാനന്തവാടി സബ് ആർ ടി ഒ ഓഫീസിൽ ജീവനക്കാരിയാണ്. ഓഫീസിലെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് സിന്ധു ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്.
കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് കാരണം മേലുദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്ന് സഹോദരൻ നോബിൾ ആരോപിച്ചു. എന്നാൽ ഓഫീസിൽ സിന്ധുവുമായി ആർക്കും പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാനന്തവാടി ജോയിന്റ് ആർ ടി ഒ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |