കൊച്ചി: ചെണ്ടമേളത്തിനൊപ്പം വയലിൻ വായിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായ കൊച്ചിക്കാരി പെൺകുട്ടിക്ക് ഇപ്പോൾ കേരളമെമ്പാടും സ്റ്റേജ് പ്രോഗ്രാമുകൾ.
ലോക്ക്ഡൗണിൽ ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ടാണ് മുളന്തുരുത്തി സ്വദേശിനിയായ 23കാരി അപർണ ബാബുവും ഒരുകൈ നോക്കാൻ തീരുമാനിച്ചത്. നാട്ടുകാരനായ ഫോട്ടോഗ്രഫറുടെ സഹായത്തോടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയതോടെ ഫോളോവേഴ്സിന്റെയും കാഴ്ചക്കാരുടെയും എണ്ണം ലക്ഷങ്ങളിലെത്തി.
സിനിമാഗാനങ്ങൾ വയലിനിൽ വായിക്കുന്നതാണ് ജനപ്രിയമായത്. പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ, നരസിംഹത്തിലെ താങ്കണക്ക ധില്ലം ധില്ലം, ചന്ദ്രനുദിക്കുന്ന ദിക്കിലെ മഞ്ഞുപെയ്യണ് മരംകുളിരണ്, പരമ സുന്ദരി തുടങ്ങിയ ഗാനങ്ങളുടെയെല്ലാം കവറുകളുടെ കാഴ്ചക്കാർ ലക്ഷങ്ങൾ കടന്നു. അപർണയുടെ പേരിൽ ഒന്നിലേറെ ഫാൻപേജുകൾ വരെയായി.
വയലിൻ തന്ത്രികളിൽ ഈ കലാകാരി രാഗങ്ങൾ മീട്ടുമ്പോൾ ആരും കേട്ടിരുന്നുപോകും. ചില സിനിമാ സംവിധായകർ അഭിനയിക്കാനും ക്ഷണിച്ചു. വയലിനിസ്റ്റായി അറിയപ്പെടാനാണ് ഇഷ്ടമെന്നു പറഞ്ഞ് അപർണ ഓഫറുകൾ നിരസിച്ചു.
പ്രശസ്ത വയലിനിസ്റ്റുകളായ എം.എസ്.വിശ്വനാഥൻ, നെടുമങ്ങാട് ശിവാനന്ദൻ, പാർവതി അമ്മാൾ തുടങ്ങിയവരായിരുന്നു ആദ്യ ഗുരുക്കന്മാർ. പ്ലസ്ടുവിനുശേഷം തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് വയലിനിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ ഒന്നിലേറെത്തവണ കിരീടമണിഞ്ഞു. നിരവധി കുട്ടികൾ അപർണയുടെ കീഴിൽ വയലിൻ അഭ്യസിക്കുന്നുണ്ട്.
കേരളകൗമുദി ഏജന്റുകൂടിയായ അച്ഛൻ ബാബുവാണ് പരിപാടികൾക്ക് കൊണ്ടുപോകുന്നത്. അമ്മ മിനിയും സഹോദരൻ അതുലും പൂർണ പിന്തുണയുമായുണ്ട്.
'അറിയപ്പെടുന്ന വയലിനിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. വീഡിയോ പ്രചരിച്ചതിനാൽ എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്നുണ്ട് ""
- അപർണ ബാബു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |