തിരുവനന്തപുരം: പാചക വാതക, ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചിൽ കാളവണ്ടിയിലും കുതിരവണ്ടിയിലും സഞ്ചരിച്ച് നേതാക്കൾ. മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കാളവണ്ടി യാത്രക്കാരായത്. കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രനും എ.ഐ.സി.സി സെക്രട്ടറി വിൽഫ്രെഡ് ഡിസൂസയും കുതിര വണ്ടിയിലും കയറി.
ഇരുചക്രവാഹനങ്ങൾ ഉരുട്ടിയും മെല്ലെ ഓടിച്ചും മുച്ചക്ര വാഹനങ്ങൾ കെട്ടിവലിച്ചും പ്രവർത്തകരും അണിചേർന്നു. പാചകവാതക സിലിണ്ടറിൽ റീത്തുവച്ച് സ്‌ട്രെച്ചറിൽ കൊണ്ടുവന്നു. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്.
താരിഖ് അൻവർ ഉദ്ഘാടനം ചെയ്‌തു. ജനാധിപത്യത്തിനുമേൽ ഫാസിസം കൈകടത്തുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിധിയില്ലാത്ത ഇന്ധന, പാചക വാതക വിലവർദ്ധനവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൃഷ്‌ടിയാണെന്ന് കെ. സുധാകരൻ പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു. മാർച്ചിനെത്തുടർന്ന് രണ്ടു മണിക്കൂറോളം മ്യൂസിയം-വെള്ളയമ്പലം ഭാഗത്തെ ഗതാഗതം സ്‌തംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |