കണ്ണൂർ: കോൺഗ്രസുമായി അടുപ്പം പുലർത്തേണ്ടതില്ലെന്ന കേരളം ഘടകത്തിന്റെയും തന്റെയും നിലപാടിന്റെ നിലപാട് ഒരിക്കൽ കൂടി വിളിച്ചുപറയുന്നതായി പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗം. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളിയെന്ന വിഷയത്തിൽ കണ്ണൂർ ടൗൺസ്‌ക്വയറിലെ സി.എച്ച്. കണാരൻ നഗറിൽ നടത്തിയ സെമിനാറിലുടനീളം ബി.ജെ.പിയെ ചെറുക്കുന്നതിന് കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു കാരാട്ട്.
ഭരണകൂടത്തെ ബി.ജെ.പി വർഗീയവൽക്കരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കർണാടകയിൽ ഹിജാബ് നിരോധനമൊക്കെ ഇതിന്റെ ഭാഗമായാണ് അവർ നടപ്പിലാക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ചിലസംസ്ഥാനങ്ങളിലെ ഭൂരിപക്ഷ സ്വാധീനമുള്ള സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് പ്രവേശനം പോലും നിഷേധിക്കുകയാണ്. സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും മതംപ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാവർക്കും ഭരണഘടന നൽകിയതാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇൻഡോർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാംസവ്യാപാരം നടത്തുന്നതിൽ നിന്നും ഒരുവിഭാഗത്തെ വിലയ്ക്കുന്ന പ്രവണതയാണ് . മതപ്രചരണവും മതംമാറ്റവും നടത്തികൂടെന്ന് നിയമം നടപ്പിലാക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഓരോപുതിയ നിയമങ്ങൾ ഇത്തരത്തിൽ കൊണ്ടുവരികയാണെന്നും കാരാട്ട് ആരോപിച്ചു..
പൗരത്യഭേദഗതിയിൽ ജനിച്ച മതം കൂടി ഉൾപ്പെടുത്തിയത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കാനാണെന്നും കാരാട്ട് പറഞ്ഞു. ഭരണഘടനയിൽ എല്ലാമതങ്ങളും തുല്യമാണെന്ന് എഴുതിവെച്ചിരിക്കെ ഇതുലംഘിച്ചുകൊണ്ടു ഹൈന്ദവക്ഷേത്രങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്നു.കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഇത്തരം പദ്ധതികൾ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നേരിട്ടു തന്നെയാണ്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനും സർക്കാർ പണം ചെലവഴിക്കുന്നുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
കോൺഗ്രസുമായുള്ള സഹകരണത്തിൽ വ്യത്യസ്ത അഭിപ്രായം മിക്കപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള സി.പി.ഐ ജനറൽസെക്രട്ടറി ഡി.രാജയുടെ സാന്നിദ്ധ്യത്തിലായിരുന്നു കാരാട്ടിന്റെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |