കൊച്ചി: റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണ്ണയസമിതിയുടെ (എം.പി.സി) 2022-23 സാമ്പത്തികവർഷത്തെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന് നടക്കും. കഴിഞ്ഞ പത്തു തവണയായി പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ബാങ്കുകളുടെ വായ്പാ നിക്ഷേപ പലിശ നിരക്കുകൾ ഇപ്പോഴത്തെ നിലയിൽ തുടരും.
2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും 4.5 ശതമാനമായിരിക്കും നാണയപ്പെരുപ്പ നിരക്കെന്നുമാണ് കഴിഞ്ഞ എം.പി.സിയുടെ വിലയിരുത്തൽ. എന്നാൽ, രാജ്യത്തെ ഇന്ധനവില വർദ്ധന നാണയപ്പെരുപ്പ പ്രതീക്ഷ ഉയർത്താൻ എം.പി.സിയെ പ്രേരിപ്പിച്ചേക്കാം.
2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ റിപ്പോനിരക്കിൽ വർദ്ധനയുണ്ടായേക്കില്ല. എന്നാൽ, അവസാന പാദമെത്തുമ്പോൾ റിപ്പോ നിരക്ക് 4.50 ശതമാനമാകുമെന്നും റിവേഴ്‌സ് റിപ്പോ നിരക്കിലും ഇതേ നിലയിൽ വർദ്ധനയുണ്ടാകാം എന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതോടെ ഈ സാമ്പത്തിക വർഷത്തിന്റെ മദ്ധ്യത്തോടെ വായ്പാ, നിക്ഷേപ പലിശകൾ വർദ്ധിക്കും. ഫെബ്രുവരിയിൽ നടന്ന 2021-22 ലെ അവസാന ധനനയ നിർണയ സമിതിയോഗത്തിൽ റിവേഴ്‌സ് റിപ്പോ നിരക്കിൽ വർദ്ധന പ്രതീക്ഷിച്ചിരുന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2020 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
മുന്നിലുണ്ട് വെല്ലുവിളികൾ
മുമ്പെങ്ങുമില്ലാത്തവിധമുള്ള രാജ്യത്തെ ഇന്ധനവില വർദ്ധനയും റഷ്യയുടെ യുക്രെയിൻ അധിനിവേശവും അമേരിക്കൻ കേന്ദ്ര ബാങ്ക് (ഫെഡറൽ റിസർവ്) പലിശനിരക്ക് ഉയർത്തിയതും റിസർവ് ബാങ്കിന്റെ ധനനയത്തെ എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തികവിദഗ്ദ്ധർ കാത്തിരിക്കുന്നത്. 2018നുശേഷം ആദ്യമായി അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുന്നത്.
വളർച്ചാപ്രതീക്ഷ:
2022-23 ജൂൺപാദം : 17.2%
സെപ്‌തംബർപാദം : 7.0%
ഡിസംബർപാദം : 4.3%
മാർച്ചുപാദം : 4.5%
നിരക്ക്
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
സി.ആർ.ആർ : 4.00%
എം.എസ്.എഫ് : 4.25%
എസ്.എൽ.ആർ : 18%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |