SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.37 AM IST

നഷ്ടപരിഹാരത്തിനൊപ്പം തൊഴിൽ സംവരണവും

photo

കെ - റെയിലിനായി ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലവും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുകയ്ക്കു പുറമെ ഒരാൾക്ക് തൊഴിൽ നൽകാനും നടപടി യെടുക്കുമെന്ന സർക്കാരിന്റെ ഉറപ്പ് ഏറെ ശ്രദ്ധേയമാണ്. എന്തെങ്കിലും ഒരു തൊഴിൽ കിട്ടാൻ കിടപ്പാടം വരെ വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നവർ ഇവിടെ ധാരാളമുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം സർക്കാരിന്റെ തൊഴിൽ വാഗ്ദാനം തീർച്ചയായും പിടിവള്ളിതന്നെയാണ്. പുതിയ റെയിൽപ്പാതയ്ക്കായി വീടും സ്ഥലവും കൈയൊഴിയേണ്ടിവരുന്ന ദുർബല വിഭാഗത്തിലും അതിദരിദ്ര വിഭാഗത്തിലും പെട്ട കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരത്തുകയ്ക്കു പുറമേയാകും യോഗ്യത അടിസ്ഥാനമാക്കിയുള്ള ജോലി നൽകുക. ക്ളീനിംഗ് വിഭാഗം തൊട്ട് എൻജിനിയറിംഗ് വിഭാഗം വരെയുള്ള ജോലിക്ക് ഈ വിഭാഗങ്ങളിൽപ്പെട്ടവരെ പരിഗണിക്കുമെന്നാണു സൂചന. ഭൂമി നഷ്ടപ്പെടുന്നവരുടെ എതിർപ്പ് കുറയ്ക്കാനുള്ള മാർഗം കൂടിയാണിത്.

സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അത് പൂർത്തിയായ ശേഷമേ സ്ഥലവും വീടും മറ്റും നഷ്ടപ്പെടുന്നവരുടെ യഥാർത്ഥ സംഖ്യ തിട്ടപ്പെടുത്താനാവൂ എന്നും കഴിഞ്ഞ ദിവസവും സർക്കാർ ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവേയുടെ പേരിൽ ഒരിടത്തും ഭൂമി മരവിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെ. റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്ന നിലപാട് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. എതിർപ്പുകൾ ഇല്ലാതാക്കാൻ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ വീടുവീടാന്തരം കയറി പാർട്ടി പ്രവർത്തകർ ബോധവത‌്‌കരണം നടത്തിവരികയാണ്. യഥാർത്ഥ വസ്തുതകൾ മനസിലാക്കുമ്പോൾ പദ്ധതിയോടുള്ള എതിർപ്പും ശമിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും വിശദാംശങ്ങളും വ്യക്തതയും പുറത്തുവരാനുണ്ടെന്ന കാര്യവും മറന്നുകൂടാ.

കെ - റെയിലിനുവേണ്ടി നടന്നുകൊണ്ടിരിക്കുന്ന സർവേയ്ക്കും കുറ്റിയിടലിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾ കടക്കുമ്പോഴും ഈ സംരംഭത്തിൽ പങ്കാളികളായ റെയിൽവേ പുലർത്തിവരുന്ന നിസംഗത അത്ഭുതകരമാണെന്ന ഹൈക്കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. ജനമനസുകളിലും ആദ്യം മുതലേ തോന്നിയ സംശയമാണത്. പദ്ധതി വലിയ രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ടിട്ടും റെയിൽവേയുടെ ഭാഗത്തുനിന്ന് ഒരു ചലനവും ഉണ്ടാകുന്നില്ല. പദ്ധതിയുടെ പേരിൽ ജനങ്ങൾ തമ്മിൽത്തല്ലുന്നത് കണ്ടുനിൽക്കാതെ അർത്ഥശങ്കയ്ക്കിടയില്ലാതെ തങ്ങളുടെ നിലപാട് മുമ്പോട്ടുവയ്ക്കാൻ റെയിൽവേ ബാദ്ധ്യസ്ഥമാണ്. രാഷ്ട്രീയ കണ്ണാടിയിലൂടെയല്ല ഇത്തരം വലിയ പദ്ധതികളെ കാണാൻ.

സർവേ നടപടികൾ പൂർത്തിയായാലേ എത്ര ഭൂമി ഏറ്റെടുക്കണമെന്നും എത്രപേരെ മാറ്റിപ്പാർപ്പിക്കണമെന്നും നഷ്ടപരിഹാര ഇനത്തിൽ എത്ര തുക കണ്ടെത്തണമെന്നും മറ്റുമുള്ള വിവരങ്ങൾ കൃത്യമായി അറിയാനാവൂ. അതുപോലെ കെ - റെയിൽപ്പാത കടന്നുപോകുന്ന റെയിൽവേ വക ഭൂമി സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K-RAIL LAND ACQUISITION COMPENSATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.