പത്തനoതിട്ട : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നഗരസഭയുടെ അറവുശാല പ്രവർത്തനമാരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് അറവുശാലയുടെ പ്രവർത്തനം നിലച്ചത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിൽ അറവുശാലയുടെ പ്രവർത്തനം ആരംഭിച്ചതോടെ അറവുമാലിന്യ പ്രശ്നത്തിന് പരിഹാരമാവുകയാണ്. അനധികൃത കശാപ്പിന് ശേഷം നഗരത്തിന്റെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു.
നഗരസഭ രാത്രി സ്ക്വാഡുകൾ ഏർപ്പെടുത്തിയെങ്കിലും പ്രധാന കേന്ദ്രങ്ങളിൽ നിന്ന് മാറി മാലിന്യം മറ്റ് ഭാഗങ്ങളിൽ തള്ളുന്ന സ്ഥിതിയുണ്ടായി. നിരവധി വാഹനങ്ങൾ ആരോഗ്യ വിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇനി മുതൽ അറവുമാലിന്യം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള മാൻ ബോൺ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന് കൈമാറും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുള്ള ചുരുക്കം അറവുശാലകളിലൊന്നാണ് നഗരത്തിലേത്. പുതിയ ഭരണസമതി അധികാരമേറ്റതിനെ തുടർന്ന് നടത്തിയ ഇടപെടലുകളിലൂടെയാണ് ബോർഡിനെ അംഗീകാരം ലഭ്യമായത്. അറവുശാലയുടെ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ അനധികൃത കശാപ്പ് അനുവദിക്കില്ലെന്നും പ്രോസിക്യൂഷൻ അടക്കം കർശന നടപടികൾ നിയമം ലംഘിക്കുന്നവർക്കെതിരെ ഉണ്ടാകുമെന്നും നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |