ചെങ്ങന്നൂർ : തുടർച്ചയായുള്ള മഴയിൽ പേരിശ്ശേരി റെയിൽവേ അടിപ്പാതയിൽ ചെളിവെള്ളം നിറഞ്ഞ് യാത്ര ദുരിതപൂർണമായി. വേനൽ മഴ ശക്തമായതോടെ ചെങ്ങന്നൂർ - മാവേലിക്കര - കോഴഞ്ചേരി റോഡിലെ പേരിശ്ശേരി റെയിൽവേ അടിപ്പാതയാണ് പൂർണമായും വെള്ളത്തിലായത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവയ്ക്കു പുറമേ എം.സി റോഡിലേക്ക് പോകേണ്ട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാത്ത വിധം മുട്ടോളം വെള്ളമാണ് ഇവിടെ. പരാതികൾ കൂടുമ്പോൾ അധികാരികൾ സ്ഥലം സന്ദർശിച്ച് താത്കാലിക പണികൾ നടത്തുമെങ്കിലും ശാശ്വതപരിഹാരം കാണുന്നില്ല.
റോഡ് പൂർണമായും തകർന്നു
ഒരു മഴപെയ്താൽ അടിപ്പാത പൂർണമായും വെള്ളത്തിലാകും. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിന്റെ താഴെയുള്ള ഭാഗത്തു കൂടിയാണ് പാത കടന്നുപോകുന്നത്. 10 മീറ്ററാണ് അടിപ്പാതയുടെ നീളം. മാവേലിക്കര ഭാഗത്തേക്ക് പോകുന്നയിടത്ത് ഇന്റർ ലോക്ക് കട്ടകൾ ഇളകിയത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വശങ്ങൾ കാടുകയറി കിടക്കുകയാണ്. പാതയിലൂടെ നേരത്തെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമായി കടന്നുപോകാൻ കോൺക്രീറ്റ് ബോക്‌സ് നിർമ്മിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുകുറച്ച് പൊളിച്ചെങ്കിലും വിജയിച്ചില്ല. അടിപ്പാത റോഡ് നിരപ്പാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി കളയാൻ അഞ്ചു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്.
തലയിൽ മലിനജലം വീഴും
അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ട്രെയിൻ കടന്നുപോകുമ്പോൾ മേൽപ്പാലത്തിൽ നിന്ന് മലിനജലവും മനുഷ്യവിസർജ്യവും താഴേക്ക് ഒലിച്ചിറങ്ങും. യാത്രക്കാർ കുടചൂടി നടക്കേണ്ട ഗതിക്കേടിലാണ്. മഴ ശക്തമാകുന്ന സമയങ്ങളിൽ കോൺക്രീറ്റ് ചീളുകളും അടർന്നു വീഴും.
ഓട നിർമ്മിക്കണം
റെയിൽവേ അടിപ്പാതയുടെ ഇരുവശവും റോഡ് ഉയർത്തി ടാർ ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇവിടെ ഓട പണിത് വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടെങ്കിൽ മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയു. റെയിൽവേ പാളം താങ്ങി നിറുത്തുന്ന തൂണുകളുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ. അതിനാൽ അടിപ്പാതയിലെ നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്. റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനീയറിംഗ് വിഭാഗങ്ങൾ ചേർന്ന് പദ്ധതി തയ്യാറാക്കി നടപ്പാക്കിയാൽ വെള്ളക്കെട്ടിനും ദുരിതയാത്രയ്ക്കും പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |