കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ.വി. തോമസ്, ശശി തരൂർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരെ നേതാക്കളുടെ രൂക്ഷ വിമർശനം. കെ.വി.തോമസ് വിഷയത്തിൽ പ്രതികരിച്ച കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.കെ ബാലൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവർ രൂക്ഷ വിമർശനമുയർത്തിയപ്പോൾ, ഈ വിഷയത്തിൽ പ്രതികരിച്ച പി.ബി.അംഗം എം.എ.ബേബി വാക്കുകളിൽ മിതത്വം പാലിച്ചു.
തന്നെ വെടിവെക്കാൻ ആളെ വിട്ട ഗുണ്ടാ നേതാവാണ് കെ.സുധാകരനെന്നായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം. ഇത്തരം നേതാക്കളാണ് കോൺഗ്രസിനെ ഭരിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. കെ.സുധാകരന് ഗോഡ്സെ പാരമ്പര്യമാണുള്ളതെന്നായിരുന്നു എം.വി.ജയരാജന്റെ വിമർശനം. ബി.ജെ.പിയിലേക്ക് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധാകരന് മറ്റ് ഏത് പാരമ്പര്യമാണെന്നും ഇപ്പോഴത്തെ നിലപാടിൽ അത്ഭുതമല്ലെന്നും ജയരാജൻ പറഞ്ഞു. സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുക്കാൻ പോലും തങ്ങൾ അർഹരല്ലെന്നാണ് കെ.സുധാകരന്റെ നേതൃത്വം വിലക്കിലൂടെ തെളിയിച്ചതെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രതികരണം.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും തോളിൽ കൈയ്യിട്ടാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സഞ്ചാരമെന്നായിരുന്നു പി.ബി.അംഗം എം.എ.ബേബിയുടെ പ്രതികരണം. സുധാകരന്റെ സി.പി.എം വിരുദ്ധ നിലപാടുകൾ അത്ഭുതപ്പെടുത്തുന്നുവെന്നും ബേബി അഭിപ്രായപ്പെട്ടു.
കെ.വി.തോമസിന് സ്വാഗതം
സുധാകരനെ രൂക്ഷമായി വിമർശിക്കുമ്പോഴും, കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സ്വാഗതം ചെയ്യുന്നതിൽ നേതാക്കൾ ഒറ്റക്കെട്ടായിരുന്നു. സി.പി.എം സെമിനാറിൽ പങ്കെടുത്താൽ കെ.വി.തോമസ് വഴിയാധാരമായില്ലെന്നായിരുന്നു നേതാക്കൾ ഒറ്റ സ്വരത്തിൽ പ്രഖ്യാപിച്ചത്. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ.ഹംസയുടെയും യൂത്ത് ലീഗ് നേതാവായിരുന്ന കെ.ടി.ജലീലിന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.എ.ബേബി, കെ.വി.തോമസിനെ സ്വാഗതം ചെയ്തത്. സി.പി.എമ്മിലെത്തിയ ഇവർക്കെല്ലാം അർഹിക്കുന്ന പരിഗണന പാർട്ടി നൽകിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |