ന്യൂഡൽഹി: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ ലഭിച്ച നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്രതലത്തിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ആക്ഷൻ കൗൺസിൽ അപ്പീൽ നൽകി. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
യെമനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ നേരിട്ട് ഇടപെട്ടാൽ മാത്രമെ നിമിഷയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കി. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നതിന് നിമിഷ പ്രിയക്കും അവരുടെ ബന്ധുക്കൾക്കും എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ വ്യക്തമാക്കിയതിനെ തുടർന്ന് കൗൺസിൽ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. യമൻ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താൻ പോകുന്ന സംഘത്തിന് യാത്രാനുമതി നൽകുമെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചിരുന്നു. അതേ സമയം ബ്ലഡ്മണി ഇന്ത്യയിൽ നിയമ വിധേയമല്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടികളിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും ആക്ഷൻ കൗൺസിൽ അപ്പീലിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |