കണ്ണൂർ: മതേതര വിഷയം ചർച്ച ചെയ്യാനുള്ള സെമിനാറിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കുന്നത് നല്ല സന്ദേശമല്ല നൽകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അതിൽ നിന്ന് വ്യതിചലിച്ചാൽ ബി.ജെ.പിക്കാണ് ഗുണം ലഭിക്കുക. കോൺഗ്രസിൽ നിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം.
സെമിനാറിൽ പങ്കെടുത്താൽ കെ.വി. തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെ.പി.സി.സി നേതൃത്വം പറഞ്ഞത് അവരുടെ കാര്യമാണ്. കെ.വി. തോമസ് എന്തു ചെയ്യുമെന്നതും അവരുടെ കാര്യമാണ്.
മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തിൽ സി.പി.എമ്മിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ട്. അടിയന്തരാവസ്ഥയെ സി.പി.എമ്മും ആർ.എസ്.എസും എതിർത്തത് കൂട്ടായ്മയായി കണക്കാക്കാനാകില്ല.
തിരഞ്ഞെടുപ്പിന് മുന്നണികൾ രൂപപ്പെടുന്നതാണ് രാജ്യത്ത് പൊതുവിൽ കണ്ടുവരുന്ന രീതി. ഇന്ദിരാഗാന്ധിയുടെ തോൽവിയെ തുടർന്നാണ് ജനതാപാർട്ടി രൂപീകൃതമായത്. വി.പി. സിംഗ്, എച്ച്.ഡി. ദേവഗൗഡ, എൻ.ഡി.എ സർക്കാരുകളിലെല്ലാം അതാണ് സംഭവിച്ചത്. 2024ലെ തിരഞ്ഞെടുപ്പിന് മുൻപും സഖ്യമുണ്ടാകില്ല.
സ്വാധീനമുള്ള പ്രാദേശിക പാർട്ടികൾക്കിടയിൽ പ്രാദേശിക തലത്തിൽ സഹകരണമുണ്ടാകാം. അതാതിടത്തെ സാഹചര്യങ്ങൾ നോക്കി മതേതര കൂട്ടായ്മകൾക്കായി പരമാവധി ശ്രമങ്ങളുണ്ടാകും.
ബി.ജെ.പിയെ തോല്പിക്കുക
പ്രധാന ദൗത്യം
ബി.ജെ.പിയെ ഒറ്റപ്പെടുത്താനും തോല്പിക്കാനും ഇന്ത്യൻ റിപ്പബ്ളിക്കിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള ദൗത്യമാണ് കരട് രാഷ്‌ട്രീയ പ്രമേയം സി.പി.എമ്മിന് നൽകുന്നതെന്ന് യെച്ചൂരി പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളും ഭരണഘടനയേയും സംരക്ഷിക്കാനുമുള്ള നടപടികളും പരാമർശിക്കുന്നു. ഇതിനാവശ്യമായ രാഷ്‌ട്രീയ ഇടപെടലുകൾ സാദ്ധ്യമാകുന്ന രീതിയിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്താനും ഇടത് ജനാധിപത്യ ശക്തികളുടെ ബദലിനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |