കൊല്ലം: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തിൽ പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉത്തരവായി.
ഇതിനായി 'നോ പ്ലാസ്റ്റിക് സോൺ' ബോർഡുകൾ സ്ഥാപിക്കും. കായലിന് നടുവിൽ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തി. റാംസർ സൈറ്റിൽ ഉൾപ്പെട്ട അഷ്ടമുടി കായലിലെ തുരുത്തിൽ എത്തുന്നർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം.
ലൈസൻസ് ഇല്ലാത്ത സ്വകാര്യ ബോട്ടുകൾക്ക് അനുമതി നിഷേധിച്ചു. നടപടി സ്വീകരിക്കാൻ പോർട്ട് വകുപ്പിന് നിർദ്ദേശം നൽകി. തുരുത്തിന് ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താൻ ഉൾനാടൻ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.
ഐ.പി.എസ് ട്രെയ്‌നി നകുൽ രാജേന്ദ്ര ദേശ്മുഖ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ, തഹസിൽദാർ ശശിധരൻപിള്ള, അഞ്ചാലുംമൂട് സി.ഐ ദേവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, മത്സ്യത്തൊഴിലാളികൾ, ടൂറിസ്റ്റ് ബോട്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് നിർദേശങ്ങൾ
1. സഞ്ചാരികൾ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ തുരുത്തിൽ കൊണ്ടുവരരുത്
2. തുരുത്തിലെ പരിധി നിശ്ചയിക്കാൻ സർവേ നടത്താൻ റവന്യൂ എൽ.ആർ വിഭാഗത്തിന് നിർദ്ദേശം
3. തുരുത്തിലെത്തുന്നവർ നിശ്ചിത സമയപരിധിക്കുള്ളിൽ തിരികെയെത്തണം
4. പൊലീസ് പെട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കും
5. നിർദേശങ്ങളുടെ പരോഗതി വിലയിരുത്താൻ മേയ് ആദ്യവാരം വീണ്ടും യോഗം
അവധി ദിനങ്ങളിലെത്തുന്ന സഞ്ചാരികൾ: 4000 - 5000 പേർ
(ഡി.ടി.പി.സിയുടെ കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |