SignIn
Kerala Kaumudi Online
Friday, 19 April 2024 10.39 AM IST

അന്റാർട്ടിക്കയിൽ പോകാം... പെൻഗ്വിനുകൾക്കൊപ്പം ജോലി ചെയ്യാം !

antartica

ലണ്ടൻ : മഞ്ഞ് മൂടിയ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. മനുഷ്യവാസമില്ലാത്ത ഇവിടെ ഗവേഷണങ്ങൾക്കും മറ്റും മാത്രമാണ് ആളുകൾ എത്തുന്നത്. ഭൂമിയിലെ ഏറ്റവും വിദൂരമേഖലയായ അന്റാർട്ടിക്കയിലെ കൊടുംതണുപ്പിനെ അതിജീവിക്കുക അത്ര എളുപ്പമല്ല. പക്ഷേ, അന്റാർട്ടിക്കയിലേക്ക് ഒരു കിടിലൻ ജോലിയ്ക്ക് ആളുകളെ തിരയുകയാണ് ബ്രിട്ടണിലെ കേംബ്രി‌ഡ്ജ് ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ ' യു.കെ അന്റാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റ് (യു.കെ.എ.എച്ച്.ടി ).

കൊടും തണുപ്പിൽ ജോലിയോ ? അതെ, സംഭവം വളരെ സിമ്പിളാണ്.! പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ഗോഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയ് ബേസിലുള്ള പോസ്റ്റോഫീസിലേക്കും അതിനോട് ചേർന്നുള്ള ഗിഫ്റ്റ് ഷോപ്പിലേക്കുമാണ് ആളുകളെ വേണ്ടത്. ലോകത്ത് ഏറ്റവും വിദൂരതയിലുള്ള പോസ്റ്റോഫീസാണിത്.

2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസമാണ് ജോലി കാലയളവ്. അന്റാർട്ടിക്കയിൽ വേനൽക്കാലമായതിനാൽ താപനില 50 ഡിഗ്രി ഫാരൻഹീറ്റ് ( 10 ഡിഗ്രി സെൽഷ്യസ് ) വരെയായിരിക്കും അപ്പോൾ. ഗിഫ്റ്റ് ഷോപ്പും പോസ്റ്റ് ഓഫീസും ഭംഗിയായി പ്രവർത്തിക്കുന്നതിനൊപ്പം ഇവിടുത്തെ പെൻഗ്വിനുകളുടെ എണ്ണവും എടുക്കണം. മേഖലയിലെ പെൻഗ്വിനുകളുടെ സംരക്ഷണത്തിന്റെ ചുമതലയും യു.കെ.എ.എച്ച്.ടിയ്ക്കുണ്ട്.

പ്രദേശത്തെ മറ്റ് ജീവജാലങ്ങളുടെ വിവരവും ശേഖരിക്കണം. പോസ്റ്റോഫീസിനോട് ചേർന്ന മ്യൂസിയവും പരിപാലിക്കണം. ജോലിയുടെ കാലാവധി തീരുംമുമ്പ് ട്രസ്റ്റിന് റിപ്പോർട്ടും സമർപ്പിക്കണം. മറ്റൊരു കാര്യം ജോലിക്കെത്തുന്നവർക്ക് പൈപ്പ് വെള്ളവും ഇന്റർനെറ്റും ലഭിക്കില്ല. വൈദ്യുതി ഉണ്ടെങ്കിലും പരിമിതമായിരിക്കും. പുറംലോകത്ത് നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ജോലി.

കൊവിഡിന് ശേഷം ഇതാദ്യമായാണ് ഇവിടെ തുറക്കുന്നത്. ജോലിക്കെത്തുന്നവർക്ക് കൊടുംതണുപ്പിനെ അതിജീവിക്കാനുള്ള ശാരീരിക ക്ഷമത അനിവാര്യമാണ്. എല്ലാ വേനൽ സീസണിലും ഇവിടേക്ക് ആളെ തേടാറുണ്ട്.

കാഴ്ചയിൽ അതിമനോഹരമായ ഈ പ്രദേശത്തേക്ക് വേനൽക്കാലത്ത് പ്രതിവർഷം 20,000ത്തോളം സഞ്ചാരികൾ എത്താറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും എന്നാൽ ആരുമെത്തിയില്ല. ഈ മാസം 25 വരെ ജോലിയ്ക്ക് അപേക്ഷിക്കാമെന്ന് ട്രസ്റ്റ് പറയുന്നു. തിരഞ്ഞെടുക്കുന്നവരെ വരുന്ന ഒക്ടോബറിൽ ഒരാഴ്ച കേംബ്രി‌ഡ്ജിൽ വച്ച് പരിശീലനം നൽകിയ ശേഷം അന്റാർട്ടിക്കയിലേക്ക് അയക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.