ലേറ്റായാലും ലേറ്റെസ്റ്റ് ആയിട്ടുള്ള വരവായിരുന്നു പാറ്റ് കമ്മിൻസിന്റേത്. ആസ്‌ട്രേലിയൻ ടീമിനൊപ്പം പാക് പര്യടനത്തിലായിരുന്ന കമ്മിൻസ് കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേർന്നത്. ബുധനാഴ്ച മുംബയ് ഇന്ത്യൻസിനെതിരെ സീസണിലെ തന്റെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ കമ്മിൻസ് സ്ഫോടനാത്മക ബാറ്റിംഗിലൂടെ 15 പന്തിൽ 56 റൺസ് അടിച്ചെടുത്ത് കൊൽക്കത്തയ്ക്ക് അവിശ്വസനീയ ജയവും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും സമ്മാനിച്ചാണ് ഇത്തവണ വരവറിയിച്ചത്.
മുംബയ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങി 13.1 ഓവറിൽ 101/5 എന്ന നിലയിൽ കൊൽക്കത്ത തോൽവി മുന്നിൽ കണ്ട സമയത്ത് ക്രീസിൽ ഒന്നിച്ച കമ്മിൻസും വെങ്കിടേഷ് അയ്യരും 18 പന്തിൽ 61 റൺസ് ആറാം വിക്കറ്റിൽ പുറത്താകാതെ അടിച്ചു കൂട്ടിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. കളി തീരാൻ നാലോവർ അപ്പോഴും ബാക്കിയുണ്ടായിരുന്നു. കമ്മിൻസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഡാനിയേൽ സാംസ് 16ാ-ം ഓവറിൽ വഴങ്ങിയത് 35 റൺസാണ്. നേരത്തെ ബൗൾചെയ്തപ്പോൾ 4 ഓവറിൽ 49 റൺസ് വഴങ്ങിയ തന്നെ വിമർശിച്ചവർക്കുള്ള മറുപടികൂടിയായ ഏത് പവർഹിറ്ററേയും ഞെട്ടിച്ച പ്രകടം പുറത്തെടുത്ത കമ്മിൻസിന്റേത്. 14 പന്തിൽ 50 തികച്ച കമ്മിൻസ് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിക്കാരിൽ കെ.എൽ രാഹുലിനൊപ്പം ഒന്നാമതുമെത്തി.
ആസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ കൂടിയായ കമ്മിൻസ് രാജ്യത്തിനായും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കമ്മിൻസിന്റെ കീഴിൽ ആഷസ് പരമ്പര സ്വന്തമാക്കിയ ഓസീസ് 24 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടി. ടെസ്റ്റ് ബൗളർമാരിൽ ഒന്നാം സ്ഥാനത്തുള്ള കമ്മിൻസിന്റെ ബാറ്റിൽ നിന്ന് മുംബയ്ക്ക് എതിരെ പറന്നത് 6 സിക്സും 4 ഫോറുകളുമാണ്.
എന്റെ പ്രകടനം കണ്ട് ഏറ്റവും കൂടുതൽ അദ്ഭുതപ്പെട്ടത് ഞാൻ തന്നെയാണ്. അധികമൊന്നും ചിന്തിക്കാതെ വരുന്ന പന്തുകളിൽ പരമാവധി ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. ആദ്യ മത്സരത്തിൽ തന്നെ നന്നായി കളിക്കാനായതിൽ സംതൃപ്തിയുണ്ട്. വെങ്കിടേഷിന്റെ പിന്തുണ മികച്ചതായിരുന്നു.
പാറ്റ് കമ്മിൻസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |