മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയിന്റ്സ് 6 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്നൗ 2 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (155/4). 52 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയ ക്വിന്റൺ ഡി കോക്കാണ് ലക്നൗവിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ക്യാപ്ടൻ കെ.എൽ രാഹുൽ 24 റൺസെടുത്തു. ഷർദ്ദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ദീപക്ക് ഹൂഡ (11) പുറത്തായെങ്കിലും പകരമെത്തിയ ആയുഷ് ബധോനി നാലാം പന്തിൽ സിക്സടിട്ട് ലക്നൗവിന്റെ ജയമുറപ്പിച്ചു.3 പന്തിൽ ബധോനി 10 റൺസ് നേടി.
നേരത്തേ 34 പന്ത് നേരിട്ട് 9 ഫോറും 2 സിക്സും ഉൾപ്പെടെ 61 റൺസെടുത്ത ഓപ്പണർ പ്രിഥ്വി ഷായാണ് ഡൽഹിക്ക് ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകിയത്. സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ ഡേവിഡ് വാർണറെ (4) ഒരറ്റത്ത് നിറുത്തി പ്രിഥ്വി അടിച്ചു തകർക്കുകയായിരുന്നു. കൃഷ്ണപ്പ ഗൗതത്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് പിടിച്ച് പ്രിഥ്വി മടങ്ങുമ്പോൾ 7.3 ഓവറിൽ 67 റൺസ് ഡൽഹിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ലക്നൗ ബൗളർമാർ ഡൽഹിയുടെ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. വാർണറേയും, റോവ്മാൻ പവലിനേയും (3) രവി ബിഷ്ണോയി മടക്കിയ ശേഷം ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ റിഷഭ് പന്തും (36 പന്തിൽ 39), സർഫ്രാസ് ഖാനും (28 പന്തിൽ 36) ഇടയ്ക്ക് ചില മിന്നലാട്ടങ്ങൾ നടത്തിയെങ്കിലും അവസാന ഓവറുകളിൽ വമ്പനടികൾ നടത്താൻ കഴിഞ്ഞില്ല.
ഐ.പി.എല്ലിൽ ഇന്ന്
പഞ്ചാബ് - ഗുജറാത്ത്
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |