1730 പുതിയ സി.ഡി.എസ് ഗ്രൂപ്പുകൾ
3.5 ജില്ലയിൽ ലക്ഷം കുടുംബശ്രീ അംഗങ്ങൾ
പാലക്കാട്: യുവതികളുടെ ശാക്തീകരണം ഉറപ്പാക്കി കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പിന്റെ പ്രവർത്തനം ജില്ലയിൽ പുരോഗമിക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായി നടത്തിയ കാമ്പെയിൻ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വാർഡിൽ 50 പേർ വീതമുള്ള ഓരോ ഗ്രൂപ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. ഇങ്ങനെ ജില്ലയിൽ 1730 പുതിയ സി.ഡി.എസ് ഗ്രൂപ്പുകളാണ് രൂപീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു. ബ്ലോക്ക് അടിസ്ഥാനത്തിൽ കാമ്പെയിൻ നടത്തിയാണ് യുവതികളെ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയത്. ജില്ലയിൽ നിലവിൽ 3.5ലക്ഷം കുടുംബശ്രീ അംഗങ്ങളാണുള്ളത്. പുതിയ ഗ്രൂപ്പുകൾ നിലവിൽ വരുന്നതിനനുസരിച്ച് അംഗങ്ങളുടെ എണ്ണം കൂടും. എന്നാൽ ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല.
18നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്താകെ 20,000 പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. മുമ്പ് ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ കുടുംബശ്രീയിൽ അംഗത്വം നൽകിയിരുന്നുള്ളൂ. ഇനി മുതൽ രണ്ടുപേർക്ക് അംഗത്വം ലഭിക്കും. ഓരോ ഗ്രൂപ്പിനും ഒരു ലീഡർ ഉണ്ടാകും. ഇതിനുപുറമേ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലു പേർ കൂടി നേതൃത്വത്തിലുണ്ട്.
പ്രവർത്തനം ശക്തമാക്കുക
കുടുംബശ്രീ പ്രവർത്തനം കൂടുതൽ ശക്തമാകുക എന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യം. 18നും 40നും മദ്ധ്യേപ്രായമുള്ള 20ശതമാനം സ്ത്രീകൾ മാത്രമാണ് നിലവിൽ കുടുംബശ്രീയിൽ ഉൾപ്പെടുന്നത്. ഇവയിൽ മാറ്റംവരുത്തി ചെറുപ്പക്കാരായ സ്ത്രീകളെകൂടി ഇതിന്റെ ഭാഗമാക്കുന്നുണ്ട്. സംരംഭകർക്ക് സഹായം ലഭ്യമാക്കൽ, തൊഴിൽസാദ്ധ്യതകൾ പരിചയപ്പെടുത്തൽ, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ തുടങ്ങിയവും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽപ്പെടും.
പ്രവർത്തന ലക്ഷ്യങ്ങൾ
.പൊതുവിഷയങ്ങളിൽ ഇടപെടുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള വേദി (ഗാർഹിക അതിക്രമം, സ്ത്രീധനം ഉൾപ്പെടെ).
.വരുമാനദായക സാധ്യതകളെക്കുറിച്ചുള്ള അറിവും അവസരങ്ങളും ഒരുക്കുക.
.പൊതുവിഷയങ്ങളിൽ ഇടപെടുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദി.
.സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഇടപെടാനുള്ള പൊതുവേദിയായി പ്രവർത്തിക്കുക.
.സമാന താത്പര്യമുള്ളവരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |