ആലപ്പുഴ:എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പമ്പാനദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചിട്ടും, രണ്ട് മാസമായി നിറുത്തി വച്ച പൈലിംഗ് ജോലികൾ പുനരാംഭിച്ചില്ല.
പള്ളാത്തുരുത്തിയിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി ജനുവരിയിൽ പൈലിംഗ് ജോലികൾ ആരംഭിച്ചെങ്കിലും ദേശീയജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചുള്ള നിർമ്മാണമായതിൽ ഫെബ്രുവരി ഏഴിന് നിറുത്തിവയ്‌ക്കേണ്ടി വന്നു. നിലവിലെ പാലത്തിന് സമാന്തരവായി അതേ നീളത്തിലും വീതിയിലും പാലം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ ഡിസൈനിന്റെ അടിസ്ഥാനത്തിലാണ് പൈലിംഗ് ജോലികൾ തുടങ്ങിയത്. ദേശീയ ജലപാതയ്ക്ക് കുറകേയുള്ള നിർമ്മാണ ജോലികൾ നടത്തുമ്പോൾ ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങണമെന്നത് പാലിച്ചിരുന്നില്ല.
അതേസമയം, എ.സി റോഡിലെ നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പകലും രാത്രിയിലും എ.സി റോഡ് വഴിയുള്ള യാത്ര ദുരിതപൂർണമാണ്. വേനമഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളവും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്.
പുതിയ ഡിസൈൻ
രണ്ട് ബാർജുകൾക്ക് ഒരസമയം കടന്നു പോകാനുള്ള വീതിയിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചാണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. അപ്രോച്ച് റോഡിന്റെയും സമീപപാതയുടെയും ഉയരവും കൂട്ടിയാണ് നിർമ്മാണം. ഇപ്പോഴത്തെ പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 29 മീറ്ററാണ്. നിലവിലെ നിയമപ്രകാരം തൂണുകൾ തമ്മിലുള്ള അകലം 40 മീറ്റർ വേണം. പ്രളയകാലത്തെ ജലനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരവും ഉണ്ടാകണം.
ക്രോസ്‌വേ,പാലം നിർമ്മാണം
എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി കിടങ്ങറ, നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക് – ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ – പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും ജോലികൾ പുരോഗമിക്കുകയാണ്. നെടുമുടി പാലത്തിന്റെ ഇരുകരകളിലേക്കുള്ള അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ ബീമിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. റോഡ് പുതുക്കി പണിയുന്ന ജോലിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്ന ക്രോസ് വേകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് ക്രോസ്‌വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും ക്രോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി.
"പുതിയ ഡിസൈനിന് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചതിനാൽ പള്ളാത്തുരുത്തിയിൽ പൈലിംഗ് ജോലികൾ വൈകാതെ പുനരാരംഭിക്കും. എ.സി റോഡിലെ മറ്റ് ഭാഗങ്ങളിലെ ജോലികൾ തടസമില്ലാതെ വേഗത്തിൽ നടന്നുവരികയാണ്
- സ്മിത, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |