അടൂർ : കാലിത്തീറ്റയുടെ വില വർദ്ധനവിനെത്തുടർന്ന് ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലായി. കാലിത്തീറ്റയ്ക്കൊപ്പം പിണ്ണാക്ക്, കച്ചി എന്നിവയുടെ വിലയും ഒരു നിയന്ത്രണവുമില്ലാതെ കൂടുകയാണ്. കാലിത്തീറ്റയ്ക്ക് ഒരു ചാക്കിന് 1420 രൂപയായി. ജേഴ്സി പിണ്ണാക്ക് - 1400 രൂപ, പിണ്ണാക്ക് ഒരു കിലോയ്ക്ക് 80 രൂപ, കച്ചി ഒരുകെട്ട് - 400 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. പാൽവില ലിറ്ററിന് 35 രൂപയാണ് ശരാശരി ക്ഷീരസംഘങ്ങളിൽ നിന്ന് കർഷകന് ലഭിക്കുന്നത്. വേനൽ കനത്തതോടെ പാൽ ഉല്പാദനം കുറഞ്ഞതും കർഷകന് തിരിച്ചടിയായി. പല കർഷകരും പശുക്കളെ വില്ക്കുകയാണിപ്പോൾ. യാതൊരു സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ക്ഷീരമേഖലയ്ക്ക് വലിയ ആശ്വാസമാകും. കൂടുതൽ ആളുകൾ ക്ഷീരമേഖലയിൽ എത്തിയാൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും കഴിയും.
രാജേഷ്, ക്ഷീരകർഷകൻ
ആശ്വാസമാകാതെ തൊഴിലുറപ്പ് പദ്ധതി
കാലിത്തീറ്റ വില അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷീരകർഷകരെ
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ വലിയ ആശ്വാസമാകുമായിരുന്നു. ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകരെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തുമെന്ന് മുൻപ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ബഡ്ജറ്റ് പ്രഖ്യാപനമായിരുന്നു ഇത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭകളിലും പിന്നീട് പഞ്ചായത്തുകളിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വർഷം 100 ദിവസം സംഘത്തിൽ പാൽ അളക്കുന്ന കർഷകന് 100 തൊഴിൽ ദിനങ്ങളുടെ ആനുപാതികമായ തുക നൽകുമെന്നായിരുന്നു വാഗ്ദാനം. സർക്കാർ മാറിയതോടെ ക്ഷീരകർഷകരുടെ പ്രതീക്ഷകളും അസ്തമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |