തൃശൂർ: വടക്കഞ്ചേരി പന്നിയങ്കരയിലെ ടോൾ നിരക്ക് സംബന്ധിച്ച് സ്വകാര്യ ബസുടമകളും കെ.എം.സി കമ്പനി അധികൃതരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതോടെ തൃശൂർ - പാലക്കാട് റൂട്ടിലെ യാത്രക്കാർ വെട്ടിലായി. വെള്ളിയാഴ്ച മുതൽ ഇരുഭാഗത്തു നിന്നുമുള്ള ബസുകൾ ടോൾ വരെ സർവീസ് നടത്തി തിരിച്ചു പോവുകയാണ്.
യാത്രക്കാർ ഇവിടെ ഇറങ്ങി ടോൾ കടന്ന് തൃശൂരിലേക്കും പാലക്കാട്ടേക്കുമുള്ള ബസുകളിൽ കയറി യാത്ര തുടരണം. അന്യായമായ ടോൾ നിരക്ക് കുറയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്പനി അധികൃതർ ഇതിന് തയ്യാറല്ല. ഈ റൂട്ടിലെ മേൽപ്പാലങ്ങളുടെ പണി തീരും മുമ്പ് ടോൾ പിരിവ് തുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ നേരത്തെ ചില ബസുകൾ വാണിയമ്പാറയിൽ നിന്ന് തിരിഞ്ഞ് ടോൾ ഒഴിവാക്കി പാലക്കാട്ടേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ടത്രെ. അധിക ഇന്ധനച്ചെലവ് ഉണ്ടാക്കുന്നതിനാൽ ഇത് തുടരാനാകില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 12 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് സംയുക്ത സമിതി മുന്നറിയിപ്പ് നൽകി. ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കും. ഇപ്പോൾ പന്നിയങ്കരയിൽ ബസുടമകളുടെയും തൊഴിലാളികളുടെയും സമരം നടക്കുന്നുണ്ട്.
പന്നിയങ്കരയിൽ ജനപ്രതിനിധികൾ ഇടപെടണമെന്ന്
പന്നിയങ്കരയിൽ ഒരു ബസിന് ഒരുതവണ കടന്നുപോകാൻ 315 രൂപ നൽകണം. 24 മണിക്കൂറിനുള്ളിൽ തിരിച്ച് വരികയാണെങ്കിൽ 475 രൂപ. മാസത്തേക്കാണെങ്കിൽ 10,540 രൂപയാണ്. ഇന്ധനച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് ബസ് വ്യവസായം പ്രതിസന്ധി നേരിടുമ്പോൾ ഭീമമായ തുക ടോൾ നൽകാനാകില്ലെന്നും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. പാലിയേക്കരയിൽ 525ഉം വാളയാറിൽ 2100 രൂപയുമാണ് പ്രതിമാസ നിരക്ക്.
ലക്ഷ്യത്തിലും കൂടുതൽ പിരിച്ചു; പാലിയേക്കര ടോൾ നിറുത്തിയേക്കും
പാലിയേക്കര ടോൾ ടോൾ പിരിവ് നിറുത്തണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. പിരിവ് അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയതായി ടി.എൻ. പ്രതാപൻ എം.പി വെളിപ്പെടുത്തി. 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പാലിയേക്കരയിൽ നിന്ന് പന്നിയങ്കരയിലേക്ക് 36 കിലോമീറ്ററേ ഉള്ളൂ. മാത്രമല്ല, ഇവിടെ ടോൾ പിരിവ് തുടങ്ങിയിട്ട് 10 വർഷമായി. 825 കോടിയാണ് ലക്ഷ്യമെങ്കിലും1,000 കോടി പിരിച്ചതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |