കറാച്ചി : 2008 നവംബർ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് സയീദിന് പാകിസ്ഥാനിലെ ഭീകര - വിരുദ്ധ കോടതി 31 വർഷം ജയിൽ ശിക്ഷ വിധിച്ചു. ലക്‌ഷർ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ് ദവയുടെ തലവനുമായ സയീദിന് രണ്ട് കേസുകളിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഇയാളുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കാൻ ഉത്തരവിട്ട കോടതി 3,40,000 രൂപ പിഴയും ചുമത്തി.
ഹാഫിസ് സയീദ് നിർമ്മിച്ചതെന്ന് കരുതുന്ന ഒരു പള്ളിയും മദ്രസും ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. 70കാരനായ സയീദിന് 2020ൽ കോടതി 15 വർഷം തടവ് വിധിച്ചിരുന്നു. വർഷങ്ങളായി ജയിലിന് പുറത്തും അല്ലാതെയും കഴിഞ്ഞുവരികയാണ് ഇയാൾ. വീട്ടുതടങ്കലിലും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ത്യ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങളുമായി ഇയാൾ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2019ൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യു.എസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് സയീദ് അറസ്റ്റിലായത്. പത്ത് വർഷത്തെ തെരച്ചിലിന് ശേഷമാണ് സയീദിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ലാഹോറിൽ നിന്ന് ഗുജ്രൻവാലയിൽ ഭീകര - വിരുദ്ധ കോടതിക്ക് മുമ്പാകെ ഹാജരാകാൻ പോകവെയാണ് പഞ്ചാബ് പ്രവിശ്യയിലെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് സയീദിനെ അറസ്റ്റ് ചെയ്തത്.
2001ന് ശേഷം എട്ട് തവണ സയീദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെന്ന് യു.എസ് ഹൗസ് ഫോറിൻ അഫേഴ്സ് കമ്മിറ്റി വ്യക്തമാക്കുന്നു. 2017ൽ സയീദിനെയും നാല് അനുയായികളെയും പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയെങ്കിലും 11 മാസങ്ങൾക്ക് ശേഷം വിട്ടയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |