ജലനിരപ്പിൽ ഒമ്പത് സെ.മീറ്റർ മുതൽ രണ്ടര മീറ്റർ വരെ കുറവ്
കൊല്ലം: ഭേദപ്പെട്ട മഴ ലഭിച്ചിട്ടും ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാൾ പലയിടങ്ങളിലും താഴ്ന്നു. ചില പ്രദേശങ്ങളിൽ 2.5 മീറ്റർ വരെയാണ് ജലനിരപ്പ് താഴ്ന്നത്. പല പ്രദേശങ്ങളിലും കഴിഞ്ഞ വർഷത്തെക്കാൾ ഒന്ന് മുതൽ അഞ്ച് സെറ്റീമീറ്റർ വരെ ജലനിരപ്പിൽ ഇടിവുണ്ടായി.
ജില്ലയിൽ ഭൂഗർഭജല വകുപ്പിന് 56 നിരീക്ഷണ കിണറുകളാണുള്ളത്. ഇതിൽ തുറന്ന കിണറുകളും കുഴൽക്കിണറുകളും ട്യൂബ് വെല്ലുകളും ഉൾപ്പെടുന്നു. ഭൂഗർഭത്തിൽ കട്ടികൂടിയ പാറയുള്ള സ്ഥലങ്ങളിൽ കുഴിച്ചിട്ടുള്ള ട്യൂബ് വെല്ലുകളിലാണ് ഇത്തവണയും കൂടുതലായി ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞമാസം അവസാനത്തെ കണക്ക് പ്രകാരം അഞ്ചൽ മേഖലയിലെ 14 നിരീക്ഷണ കിണറുകളിൽ നാലെണ്ണത്തിലെ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തെ മാർച്ചിലെ ശരാശരിയെക്കാൾ താഴ്ന്നു. 23 മുതൽ 43 സെ. മീറ്റർ വരെയാണ് ഇടിവ് സംഭവിച്ചത്.
വൻ ഇടിവ്
ചടയമംഗലത്ത്
ചടയമംഗലത്താണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജലനിരപ്പിൽ വലിയ ഇടിവ് സംഭവിച്ചത്. ചടയമംഗലത്തെ ഒരു ട്യൂബ് വെല്ലിൽ 2.5 മീറ്റർ വരെയാണ് ജലനിരപ്പ് താഴ്ന്നത്. ചവറ, ചിറ്റുമല മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല. കൊട്ടാരക്കരയിലെ 3 നിരീക്ഷണ കിണറുകളിൽ 15 സെ. മീറ്റർ മുതൽ ഒരു മീറ്റർ വരെ ജലനിരപ്പിൽ ഇടിവുണ്ടായി. പത്തനാപുരത്ത് 9 മുതൽ 50 സെ. മീറ്റർ വരെ കുറവ് രേഖപ്പെടുത്തി. കനാൽ തുറന്നതുകാരണം പല കിണറുകളെയും വരൾച്ച കാര്യമായി ബാധിച്ചില്ല. തീരപ്രദേശത്ത് മാത്രമാണ് ആശ്വാസകരമായ സ്ഥിതിയുള്ളത്. വേനൽ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ മലയോര, മധ്യ മേഖലകളിൽ വരും നാളുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകാൻ സാദ്ധ്യതയുണ്ട്.
കെട്ടിനിർത്താം
റീചാർജ്ജ് ചെയ്യാം
പൊതുവേ മഴയുടെ അളവിലുണ്ടായ കുറവിന് പുറമേ ഖനനത്തിലൂടെ ഭൂഗർഭ ഉറവകൾ അടഞ്ഞതും മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകുന്നതുമാണ് ജലനിരപ്പ് താഴാനുള്ള പ്രധാന കാരണം. മഴവെള്ളം കെട്ടിനിർത്തുന്നതിനൊപ്പം ശാസ്ത്രീയമായി കിണറുകളിലേക്ക് എത്തിക്കുന്ന കിണർ റീചാർജ്ജിംഗിലൂടെയും പ്രശ്നം വലിയ അളവിൽ പരിഹരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |