ഒടുവിൽ മുഖ്യമന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡ് നിർമ്മാണത്തിലെ പാളിച്ച സംബന്ധിച്ച്, പരാതികൾ വ്യാപകമായതോടെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. സ്മാർട്ട് റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അടുത്ത ആഴ്ച യോഗം ചേരും. ജില്ലയിലെ മന്ത്രിമാർ സ്മാർട്ട് റോഡുകളുടെ പണി നടക്കുന്ന മണ്ഡലത്തിലെ എം.എൽ.എമാർ, ജില്ലാ കളക്ടർ, മേയർ, സ്മാർട്ട് സിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ റോഡ് നിർമ്മാണത്തിനായി വെട്ടിപ്പൊളിച്ചിരിക്കുന്നത് മൂലമുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞിരിക്കുകയാണ് ജനം. പല സ്ഥലങ്ങളിലും ജോലികളും നടക്കുന്നില്ല. പരാതികൾ വർദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെടുന്നത്. നിർമ്മാണം നടക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിൽ പല ദിവസങ്ങളിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കമടക്കം കുരുങ്ങിക്കിടന്നു.
പുതിയ ഉപസമിതി വരും
സ്മാർട്ട് റോഡുകളുടെ നിർമ്മാണ നിരീക്ഷണത്തിന് ജില്ലാ കളക്ടർ അദ്ധ്യക്ഷയായ പുതിയ ഉപസമിതിയെ നിയോഗിക്കും. ഈ സമിതി മാസത്തിൽ രണ്ട് തവണയെങ്കിലും യോഗം ചേർന്ന് നിർമ്മാണ പുരോഗതി വിലയിരുത്തി വേണ്ട നിർദ്ദേശം നൽകും.
നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നേരത്തെ വിലയിരുത്തിയിരുന്നു. അന്ന് പുരോഗതി വിലയിരുത്താൻ നിയോഗിച്ച ഉപസമിതിയിൽ ജില്ലാ കളക്ടറുമുണ്ടായിരുന്നു. പൊതുമാരാമത്ത്, റോഡ് ഫണ്ട് ബോർഡ്, വൈദ്യുത വകുപ്പ്, ജല അതോറിട്ടി, വിവിധ ടെലിഫോൺ കമ്പനികൾ തുടങ്ങിയവയുടെ ഏകോപനമില്ലായ്മ റോഡുകളുടെ നവീകരണത്തെ ബാധിച്ചിട്ടുണ്ട്. ഇത് ഏകോപിപ്പിക്കാനാണ് അന്ന് പ്രത്യേക ഉപസമിതിയെ നിയോഗിച്ചത്. എന്നാൽ അതിന് ഫലമുണ്ടായില്ല. നഗരത്തിലെ 47 റോഡുകളാണ് സ്മാർട്ട് റോഡുകളാക്കുന്നത്.
മഴയിൽ വെട്ടിപ്പൊളിച്ചതിൽ വെള്ളം നിറഞ്ഞു
സ്മാർട്ട് റോഡ് നിർമ്മാണത്തിന് വേണ്ടി കുഴിച്ച റോഡുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും വെള്ളം മാറ്റുന്ന പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നില്ല. പലയിടങ്ങളിൽ സുരക്ഷാവേലി പോലും കുഴിക്ക് ചുറ്റം സ്ഥാപിക്കാത്തതിനാൽ അപകടമുണ്ടാകാനും സാദ്ധ്യതയുണ്ട്.
കരാറുകാരന്റെ പിഴവ്: മന്ത്രി ആന്റണി രാജു
സ്മാർട്ട് റോഡുകളുടെ ജോലികൾ അനന്തമായി നീളുന്നത് കരാറുകാരന്റെ പിഴവ് മൂലമാണെന്ന് മന്ത്രി ആന്റണി രാജു വിമർശനം ഉന്നയിച്ചു. മതിയായ ജോലിക്കാരും സാമഗ്രികളുമില്ലാതെയാണ് ജോലി ചെയ്യുന്നത്. കൂടുതൽ ആൾക്കാരെ വച്ച് പണികൾ ചെയ്തിരുന്നെങ്കിൽ പെട്ടെന്ന് ജോലികൾ പൂർത്തിയാക്കാമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കോർപ്പറേഷൻ റോഡുകൾ കരാറെടുത്തിരിക്കുന്നത് ഉത്തരേന്ത്യൻ കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസും പി.ഡബ്ളിയു.ഡി കെ.ആർ.എഫ്.ബി റോഡുകൾ കരാറെടുത്തിരിക്കുന്നത് എൻ.എ.സി ലാൻഡ് മാർക്ക് വിക്ടറി വൺ,ആർ.കെ മദനി,ജെ.കെ ഇൻഫ്ര എന്നീ കമ്പനികളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |