SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.22 AM IST

നിബന്ധനകൾ വിലങ്ങായി; ഡയാലിസിസ് സഹായം ലഭിച്ചത് 303 പേ‌ർക്ക് മാത്രം

hospital
ചികിത്സ

മലപ്പുറം: ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് കൈമാറിയ തുക ട്രഷറിയിൽ നിന്ന് സംസ്ഥാന സർക്കാർ തിരിച്ചെടുത്തു. മാർച്ച് 31ന് അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 69.67 ലക്ഷം രൂപയാണ് സർക്കാർ തിരിച്ചുപിടിച്ചത്. ആകെ 9,06,64,65 രൂപയാണ് ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നത്. 303 രോഗികൾക്ക് നൽകിയ സഹായ തുക കിഴിച്ചുള്ള 6,96,74,65 രൂപയാണ് സർക്കാർ തിരിച്ചുപിടിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ മൂലം യഥാസമയം സഹായം രോഗികൾക്ക് കൈമാറാൻ കഴിഞ്ഞില്ലെന്നതാണ് തുക ബാക്കിയാവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഡയാലിസിസ് നടത്തുന്ന സ്ഥാപനങ്ങൾ നിർവഹണ ഉദ്യോഗസ്ഥയായ ജില്ലാ മെഡിക്കൽ ഓഫീസറുമായി കരാർ ഒപ്പിടണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ അവരുടെ വിഹിതം ജില്ലാ പഞ്ചായത്തിന് കൈമാറി,​ ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസറാണ് പദ്ധതിയുടെ നിർവഹണം നടത്തേണ്ടത് എന്നുമുള്ള സർക്കാർ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. സങ്കീർണമായ നടപടിക്രമങ്ങൾ ലഘൂകരിച്ച് രോഗികൾക്ക് നേരിട്ട് സഹായം നൽകുന്ന രീതിയിൽ നിലവിലുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നടപടിയെടുത്തില്ല.

ഒപ്പിട്ടത് 15 സ്ഥാപനങ്ങൾ മാത്രം

ഡയാലിസിസ് നടത്തുന്ന 15 സ്ഥാപനങ്ങൾ മാത്രമാണ് ജില്ലാ മെഡിക്കൽ ഓഫീസറുമായി കരാർ ഒപ്പിടാൻ സന്നദ്ധമായത്. ഇതോടെ ഇവിടെ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന 303 പേർക്ക് മാത്രമാണ് സഹായം നൽകാൻ കഴിഞ്ഞത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തുള്ള കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലുമുള്ള ആശുപത്രികളിൽ ഡയാലിസിസ് നടത്തുന്ന മല്ലപ്പുറം ജില്ലയിൽ നിന്നുള്ള രോഗികളുണ്ട്. ഈ സ്ഥാപനങ്ങളൊന്നും മലപ്പുറത്ത് വന്ന് ഈ സഹായത്തിന് വേണ്ടി എഗ്രിമെന്റ് വയ്ക്കാൻ മുന്നോട്ടുവന്നില്ല. ജില്ലയിൽ മാത്രം 30ഓളം സ്ഥാപനങ്ങളിലായി 3,000ത്തോളം രോഗികൾ ഡയാലിസിസിന് വിധേയമാകുന്നുണ്ട്.

ഒരുമാസത്തേക്ക് 4,000 രൂപയാണ് സർക്കാർ സഹായമായി ലഭിക്കുന്നത്. മാസത്തിൽ മൂന്ന് തവണ വരെ ഡയാലിസിസ് ആവശ്യമായി വരുന്നവരുണ്ട്. ഡയാലിസിസിനും മരുന്നിനും യാത്രാ ചെലവുകൾക്കുമായി മാസം 20,000 രൂപയ്ക്ക് മുകളിൽ ചെലവാകുന്നുണ്ട്. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഫണ്ട് പിരിവ് നടത്തി രോഗികൾക്കുള്ള സഹായം നൽകിയിരുന്നു.

തുഛമായ സഹായം പോലും എങ്ങനെ നൽകാതിരിക്കാം എന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. തിരിച്ചു പിടിച്ച തുക ജില്ലാ പഞ്ചായത്തിന് തന്നെ തിരികെ കൊടുക്കണം. സഹായം നൽകാൻ തടസമായ നിബന്ധനകൾ ഒഴിവാക്കി രോഗികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം.

- ഉമ്മർ അറക്കൽ, സെക്രട്ടറി കിഡ്നി പേഷ്യൻസ് വെൽഫയർ സൊസൈറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.