SignIn
Kerala Kaumudi Online
Friday, 19 April 2024 3.19 PM IST

സിൽവർ ലൈൻ പാളം തെറ്റിയില്ലെന്ന് സി.പി. എം

cpm

കണ്ണൂർ : കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഭിന്നതയില്ലെന്ന് സി.പി. എം കേന്ദ്ര നേതാക്കൾ. സിൽവർ ലൈനിൽ പാർട്ടിയിലോ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തമ്മിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.ബി. അംഗം വൃന്ദാകാരാട്ടും പറഞ്ഞു. സിൽവർലൈൻ പാർട്ടി കോൺഗ്രസിലെ ചർച്ചാ വിഷയമല്ല. പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള നടപടികൾ പാലിച്ചുകൊണ്ടാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, ബി.ജെ.പിയും മറ്റും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിസ്ഥിതി ആഘാതപഠനമില്ലാതെയും മതിയായ നഷ്ടപരിഹാരം നൽകാതെയുമാണ് ആദിവാസികളുടെ ഭൂമി ഉൾപ്പെടെ ഏറ്റെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

സിൽവർലൈൻ പദ്ധതിയിൽ സി.പി. എം കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന്‌ ആവർത്തിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഏത്‌ ഭാഷയിലാണ്‌ ഇനി പറയേണ്ടതെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട്‌ ചോദിച്ചു. കേരളത്തിൽ വികസനമുണ്ടാകാൻ പാടില്ലെന്ന നിലപാടുള്ള ഒരു സംഘമാണ്‌ സിൽവർലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന്‌ പി.ബി അംഗം എസ്‌ .രാമചന്ദ്രൻ പിള്ള പറഞ്ഞു. പരിസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങൾ അങ്ങേയറ്റം പ്രാധാന്യത്തോടെ പരിഗണിക്കുന്ന പാർട്ടിയാണ്‌ സി.പി. എം. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ പദ്ധതി നടപ്പാക്കുമെന്നും എസ്‌.ആർ.പി പറഞ്ഞു.

ആശങ്കകൾ പങ്ക് വച്ച്

ബംഗാൾ പ്രതിനിധികൾ

അതേ സമയം പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ സിൽവർലൈൻ സംബന്ധിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ ആശങ്ക ഇന്നലെയും പങ്കുവച്ചു.
കർശന ജാഗ്രത വേണമെന്നാണ് സി.പി.എം ബംഗാള്‍, മഹാരാഷ്ട്രാ ഘടകങ്ങളുടെ മുന്നറിയിപ്പ്. നന്ദിഗ്രാമിലെയും സിങ്കൂരിലെയും ദുരനുഭവങ്ങള്‍ ഓര്‍മിപ്പിച്ചാണ് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചത്..

എസ്.എഫ്.ഐ പശ്ചിമബംഗാള്‍ സെക്രട്ടറിയും അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ ശ്രിജന്‍ ഭട്ടാചാര്യയാണ് സില്‍വര്‍ലൈന്‍ വിഷയം ഉന്നയിച്ചത്. സിങ്കൂരിലെയും നന്ദിഗ്രാമിലെയും കൃഷിഭൂമി വന്‍കിട കുത്തകക്കമ്പനികള്‍ക്കു പതിച്ചുനല്‍കിയതിലുള്ള ജനരോഷത്തെ തുടര്‍ന്നാണ്, മൂന്നരപ്പതിറ്റാണ്ടു നീണ്ട തുടര്‍ഭരണം ബംഗാളില്‍ സി.പി.എമ്മിന് നഷ്ടമായതെന്നു ശ്രിജന്‍ ഭട്ടാചാര്യ ഓര്‍മിപ്പിച്ചു. സാധാരണക്കാരെ മറന്ന് കോര്‍പറേറ്റുകളോട് പാര്‍ട്ടി കൂട്ടുകൂടുന്നുവെന്ന ധാരണയാണ് ബംഗാളിലെ ജനങ്ങള്‍ക്കുണ്ടായത്. അതിവേഗ പാതയ്ക്കായി കേരളത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ബംഗാളിലെ അനുഭവം ഓര്‍മിക്കണമെന്നാണ് ബംഗാള്‍ ഘടകം അടിവരയിടുന്നത്. ജനങ്ങളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് എഴുതിത്തള്ളരുതെന്നും ബംഗാളില്‍ നിന്നുള്ള നേതാക്കൾ മുന്നറിയിപ്പു നല്‍കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.