കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ഡോക്ടർ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന് പറയണമെന്ന് സുരാജ് ആവശ്യപ്പെടുന്നുണ്ട്. ദിലീപ് അഡ്മിറ്റായിരുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയത്. ഈ മൊഴി തിരുത്തണമെന്നാണ് സുരാജിന്റെ ആവശ്യം. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറുമാറിയിരുന്നു.
ഫോൺ സംഭാഷണം
ഡോക്ടർ ഹൈദരലി: പൊലീസിന്റെ കൈയിൽ കോപ്പി ഉണ്ടാകുമല്ലോ അല്ലേ?
സുരാജ്: ആ കോപ്പിക്ക് ഇനി യാതൊരു പ്രസക്തിയും ഇല്ല ഡോക്ടറേ...അതുകൊണ്ട് യാതൊരു കാര്യവുമില്ല. നമ്മൾ മൊഴി കൊടുക്കുന്നതനുസരിച്ച് കോടതിയിൽ എഴുതിയിടും. അതാണ് ഇനിയങ്ങോട്ട് നോക്കുക. അതിനാണ് സാക്ഷിയുടെ മൊഴി കൊടുക്കാൻ വേണ്ടി വിളിക്കുന്നത്.
ഡോക്ടർ: അതിലെഴുതിയിരിക്കുന്ന ഡേറ്റ് ഒക്കെയോ?
സുരാജ്: അതിന്റെ കോപ്പി കാര്യങ്ങളെല്ലാം അഡ്വക്കേറ്റിന്റെ കൈയിലുണ്ട്. നമുക്ക് മാർച്ച് പകുതിയാകുമ്പോൾ കാണാമെന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്.
ഡോക്ടർ ഹൈദരലി: ഇതുവരെ എന്തായി?
സുരാജ്: ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. വക്കീൽ നോക്കും. വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി. നമുക്ക് വിസ്താരം തുടങ്ങിയില്ലല്ലോ. ഒരു പ്രാവശ്യം പോയാൽ മതി, വേറെ പ്രശ്നമൊന്നുമില്ല.
ഡോക്ടർ ഹൈദരലി: ചേട്ടൻ എവിടെയുണ്ട് ഇപ്പോൾ?
സുരാജ്: ചേട്ടൻ ഇവിടെയുണ്ട് എറണാകുളത്ത്. കേസ് കാര്യങ്ങളൊക്കെ ആയോണ്ട് എറണാകുളത്ത് തന്നെയുണ്ട് പുള്ളി.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് തനിക്ക് പനിയായിരുന്നെന്നും, ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നുമായിരുന്നു ദിലീപിന്റെ വാദം. അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും.
സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന് സുരാജ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്ളിപ്പുകളിലും കാവ്യയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |