കോട്ടയം . ജില്ലയിൽ 12-14 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ മന്ദഗതിയിൽ. 40000 പേരാണ് വാക്സിനെടുക്കേണ്ടതെങ്കിലും ഇതുവരെ പത്ത് ശതമാനം പോലും പേർക്ക് വാക്സിൻ നൽകിയിട്ടില്ല. തിങ്കളാഴ്ച മുതൽ സ്പെഷ്യൽഡ്രൈവ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം
2500 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ 15-17 പ്രായക്കാരുടെ വാക്സിനേഷൻ 80 ശതമാനത്തിന് മുകളിലായി. കുട്ടികൾക്ക് വാക്‌സീൻ നൽകാൻ രക്ഷിതാക്കളിൽ പലരും താത്പര്യം കാട്ടുന്നില്ലെന്ന് അധികൃതർ പറയുന്നു. കൊവിഡ് രൂക്ഷവ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചതും കൂടുതൽ പേർ കൊവിഡ് പോസിറ്റീവായതും കാരണമായി. പരീക്ഷാസമയമായിരുന്നതിനാൽ വാക്സിനെടുത്ത് പനി ഉൾപ്പെടെ വന്നാൽ എഴുതാൻ കഴിയില്ലെന്ന പേടിയിലും പലരും വൈമുഖ്യം കാട്ടി.
കോർബി വാക്സിൻ.
12-14 പ്രായക്കാർക്ക് കോർബി വാക്സിനാണ് നൽകുന്നത്. വാക്സിനെടുക്കാത്ത കുട്ടികളുടെ പട്ടിക ശേഖരിച്ച ശേഷം സ്കൂളുകളുമായി ചേർന്ന് പ്രത്യേക ആശുപത്രികളിലാണ് സ്പെഷ്യൽ ഡ്രൈവ്. വാക്സിനെടുക്കേണ്ട പ്രാധാന്യം രക്ഷിതാക്കളെ അദ്ധ്യാപകർ ബോദ്ധ്യപ്പെടുത്തും. കൂട്ടമായി എത്തിയാൽ മാത്രമേ വാക്സിൻ നൽകാൻ കഴിയൂ എന്നതാണ് വെല്ലുവിളി. 20 പേർക്ക് വീതമേ വാക്സിൻ നൽകാൻ കഴിയൂ. അത്രയും ആളില്ലെങ്കിൽ ബാക്കി ഡോസ് ഉപയോഗശൂന്യമാവും.
കരുതൽഡോസെടുക്കാനും മടി.
ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവർക്കുള്ള കരുതൽ ഡോസ് വാക്‌സിനേഷനും ജില്ലയിൽ ഇഴയുകയാണ്. ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും വാക്‌സിൻ എടുത്തിട്ടുണ്ട്. അതേസമയം, കൊവിഡ് മുന്നണിപ്പോരാളികളിൽ കുറച്ചു പേർ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. 60 ന് മുകളിൽ പ്രായമായവരും വാക്‌സിനെടുക്കാൻ താത്പര്യം കാട്ടുന്നില്ലെന്ന് അധികൃതർ പറയുന്നു. മതിയായ കാരണമൊന്നുമില്ലാതെയാണ് പലരും വാക്‌സിനേഷൻ നടപടികളോട് മുഖംതിരിക്കുന്നത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് യഥാസമയം വാക്‌സിൻ സ്വീകരിക്കാൻ കഴിയാതെ വരുന്നവരും ഏറെയുണ്ട്.
ആരോഗ്യവിഭാഗം പറയുന്നത്.
കൗമാരക്കാരുടെ വാക്സിനേഷൻ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട് . തിങ്കളാഴ്ച മുതൽ കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബുക്ക് ചെയ്യാതെ വാക്സിൻ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |