പാട്‌ന: ബീഹാറിൽ കള്ളന്മാർ പൊളിച്ച് കടത്തിയത് 60 അടി നീളമുള്ള പാലം!. നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും സാക്ഷികളാക്കിയാണിത്. അമിയാവർ ഗ്രാമത്തിൽ നസ്രിഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സിനിമക്കഥകളെ വെല്ലുന്ന സംഭവം നടന്നത്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയ മോഷ്ടാക്കൾ മൂന്നുദിവസമെടുത്താണ് ഇരുമ്പ് പാലം പൊളിച്ചത്. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന പാലമാണ് മോഷ്ടാക്കൾ പകൽവെളിച്ചത്തിൽ പൊളിച്ചുകടത്തിയത്. 1972 ലാണ് അരാ കനാലിന് കുറുകെ ഇരുമ്പ് പാലം നിർമ്മിച്ചത്. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാൽ പാലം കുറേക്കാലമായി ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ജെ.സി.ബി.യും ഗ്യാസ് കട്ടറും അടക്കം ഉപയോഗിച്ചാണ് പാലം പൊളിച്ചത്. മൂന്നുദിവസം നീണ്ട ദൗത്യത്തിന് പ്രാദേശിക ഭരണകൂടവും നാട്ടുകാരും സഹായം നൽകിയിരുന്നു. ആർക്കും ഒരു സംശയത്തിനും ഇടം കൊടുക്കാതിരിക്കാൻ മോഷ്ടാക്കൾ പ്രത്യേകം ശ്രദ്ധിച്ചു. ഒടുവിൽ പാലം പൂർണമായും പൊളിച്ച് കടത്തിയ ശേഷമാണ് വന്നത് യഥാർത്ഥ ഉദ്യോഗസ്ഥരല്ലെന്നും സംഭവം മോഷണമാണെന്നും നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിൽ നസ്രിഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇറിഗേഷൻ വകുപ്പിലെ ജൂനിയർ എൻജിനിയർ അർഷദ് കമാൽ അറിയിച്ചു. കാലപ്പഴക്കം കാരണം ഉപേക്ഷിക്കപ്പെട്ട പാലമാണിതെന്നും പാലത്തിന്റെ പല ഭാഗങ്ങളും നേരത്തെയും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |