കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ വന്നത് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൂടുതൽ അവകാശങ്ങൾ ലഭിക്കാൻ രാഷ്ട്രീയം മറന്ന് സംസ്ഥാനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴിലും മലയാളത്തിലുമായാണ് സ്റ്റാലിൻ സംസാരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള എം.പി ഇളങ്കോവനും പങ്കെടുത്തു.
മതേതര- ജനാധിപത്യ കാഴ്ചപ്പാടുള്ള പിണറായി വിജയൻ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്. ഒരു കൈയിൽ പോരാട്ട വീര്യവും മറുകൈയിൽ ഭരണപാടവവുമുള്ള പിണറായി തന്റെ വഴികാട്ടിയാണ്. സംഘകാലം മുതൽ കേരളവും തമിഴ്നാടുമായുള്ള ചരിത്രബന്ധം കൂടാതെ ദ്രാവിഡ-കമ്മ്യൂണിസ്റ്റ് ബന്ധത്തിനും ഏറെ പഴക്കമുണ്ട്. സ്റ്റാലിൻ എന്ന എന്റെ പേര് കമ്മ്യൂണിസ്റ്റ് ബന്ധം സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയോ നേതാവോ ആയല്ല, നിങ്ങളിൽ ഒരാളായാണ് പങ്കെടുക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനങ്ങളെ സംരക്ഷിച്ചാലേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ. നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഒരാളും ഒരു പാർട്ടിയും ഒരു മതവുമെന്ന സാഹചര്യം അതുണ്ടാക്കും. രാഷ്ട്രീയം മറന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. മതേതരത്വവും സാമൂഹിക നീതിയും നടപ്പിലാകാനും അത്തരം കൂട്ടായ്മകൾ വേണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
കെ.വി.തോമസിനെതിരെ നടപടിക്ക്
സുധാകരൻ സോണിയയ്ക്ക് കത്തെഴുതി
കണ്ണൂർ: പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കർശനമായ അച്ചടക്കനടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. എ.ഐ.സി.സി അംഗമായ തോമസിനെതിരെ സംഘടനാചട്ടമനുസരിച്ച് നടപടിയെടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്.
കെ.വി. തോമസ് പാർട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചെന്ന് സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെ ആക്രമണങ്ങളിൽ 80 കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി കൊല ചെയ്യപ്പെട്ട കണ്ണൂരിൽ നടക്കുന്ന അവരുടെ പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണം സ്വീകരിക്കേണ്ടെന്ന് കെ.പി.സി.സി നേതൃത്വം ഐകകണ്ഠ്യേന തീരുമാനിച്ചതാണ്. കെ.പി.സി.സി തീരുമാനത്തിനൊപ്പം പോകാനാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.
അത് അനുസരിച്ചില്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാടിനെയും രാഷ്ട്രീയ അജൻഡയെയും പരസ്യമായി തള്ളിക്കൊണ്ട് തുടർച്ചയായി വാർത്താസമ്മേളനങ്ങളും നടത്തി. എ.ഐ.സി.സിയെയും സംസ്ഥാനനേതൃത്വത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ഇത് പാർട്ടി പ്രവർത്തകരുടെയും പാർട്ടി രക്തസാക്ഷി കുടുംബങ്ങളുടെയും വികാരങ്ങളെ മുറിവേല്പിക്കുന്നതായി. സെമിനാറിൽ നിന്ന് വിട്ടുനിൽക്കണമെന്ന് രണ്ട് ദിവസം മുമ്പുവരെ താനും മുതിർന്ന നേതാക്കളും നേരിട്ടഭ്യർത്ഥിച്ചിട്ടും അദ്ദേഹം പങ്കെടുത്തത് മുൻകൂട്ടിയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാണ്. ഒരു വർഷമായി അദ്ദേഹം സി.പി.എം നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ
'സ്വന്തം" തോമസ്!
കണ്ണൂർ: പാർട്ടി കോൺഗ്രസിനെത്തിയ കെ.വി. തോമസിനെ പുകഴ്ത്തിയും കോൺഗ്രസ് നേതാക്കളെ പരിഹസിച്ചും സി.പി.എം നേതാക്കൾ. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ വെല്ലുവിളിച്ചപ്പോൾ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് പറഞ്ഞു.
കെ. സുധാകരന്റെ ആഹ്വാനവും കേട്ട് കെ.വി. തോമസിനെ തല്ലാൻ സി.പി.എം വേദിയിലേക്ക് വരാൻ ധൈര്യമുള്ള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെ എന്നായിരുന്നു ജയരാജന്റെ വെല്ലുവിളി. തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ലെന്ന് കരുതാനാകില്ലെന്നും ജയരാജൻ പറഞ്ഞു.
സി.പി.എമ്മിനെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തില്ലെന്നും ദിശാബോധമില്ലാത്തവരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും കെ.സി. വേണുഗോപാലിനെ പരിഹസിച്ച് ബേബി പറഞ്ഞു. കെ.വി. തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമായിരിക്കുമെന്നായിരുന്നു ബാലന്റെ പ്രതികരണം. കോൺഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും തോമസിനോടുള്ള പാർട്ടി സമീപനം.
പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് പറഞ്ഞ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടുതൽ പ്രതികരിക്കാൻ നിന്നില്ല.
ഡൽഹിയിൽ പറയുന്നത് കേരളത്തിൽ
പറയാൻ യെച്ചൂരിക്ക് പേടി: വി.ഡി.സതീശൻ
തൃശൂർ: ബി.ജെ.പിയുമായി ചേർന്നുള്ള അജൻഡയാണ് സി.പി.എം നടപ്പാക്കുന്നതെന്നും ഡൽഹിയിൽ പറയുന്നത് കേരളത്തിൽ പറയാൻ യെച്ചൂരിക്ക് പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടനിലക്കാർ വഴി സംഘപരിവാറുമായി ഉണ്ടാക്കിയിരിക്കുന്ന അവിഹിത ബന്ധത്തിന്റെ പ്രതിഫലനമാണ് പാർട്ടി കോൺഗ്രസിൽ കാണുന്നത്. സിൽവർ ലൈനിനായി മോദിക്കും പിണറായിക്കുമിടയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിനായും പ്രവർത്തിക്കുന്നത്. ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലേത്. ദേശീയ നേതൃത്വത്തിന് സ്വന്തം അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന പാർട്ടി കോൺഗ്രസ് എന്നാകും കണ്ണൂരിലേത് വിലയിരുത്തപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |