പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ മരുന്നുകൾ കിട്ടാത്തതിനാൽ ചികിത്സതേടിയെത്തുന്ന രോഗികൾ വലയുന്നു. പാരസെറ്റാമോൾ ഒഴികെയുള്ള മരുന്നെല്ലാം പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. പനിയ്ക്കും ചുമയ്ക്കുമുള്ള ടോണിക്കുകളിൽ ചിലതും ആശുപത്രിയിൽ നിന്ന് ലഭിക്കും. ബാക്കിയുള്ള മരുന്നുകൾക്ക് പുറത്തെ മെഡിക്കൽ സ്റ്റോറുകൾ തന്നെയാണ് ആശ്രയം. പുറത്ത് നിന്ന് മരുന്ന് വാങ്ങാൻ കാശില്ലാത്തവർ രോഗത്തിന് അടിമപ്പെടുകയേ മാർഗമുള്ളൂ. പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാനാണ് ആശുപത്രിയിലെ ഫാർമസിസ്റ്റ് അടക്കം പറയുന്നത്. ഫാർമസിൽ ചീട്ട് നൽകിയാൽ ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകളുടെ പേരിന് മുന്നിൽ ഗുണന ചിഹ്നം ഇട്ടുവയ്ക്കും. ഇവയെല്ലാം പുറത്തു നിന്ന് വാങ്ങണം എന്ന് നിർദേശവും ലഭിക്കും. കമ്പനി മരുന്നൊന്നും സർക്കാർ വാങ്ങുന്നില്ലെന്നാണ് ഫാർമസിസ്റ്റിന്റെ വിശദീകരണം. ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ സ്റ്റോറുകാരും തമ്മിലുള്ള ഒത്തുകളിയാണ് മരുന്ന് പുറത്തേക്ക് കുറിക്കുന്നതിന് പിന്നിലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ജില്ലയിലെ വനമേഖലയിൽ നിന്നുള്ളവർ അടക്കം ആശ്രയിക്കുന്ന ആശുപത്രിയാണ് പത്തനംതിട്ടയിലേത്. ഒ.പി സമയത്ത് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഡോക്ടറുള്ളത്. ദിവസവും മുന്നൂറോളം പേർ ജനറൽ ആശുപത്രി ഒ.പിയിൽ എത്താറുണ്ട്. ഇവരെ ഡോക്ടർമാർ വേഗത്തിൽ നോക്കി വിടുകയാണ് പതിവ്. ആശുപത്രിയിൽ മരുന്നില്ലെങ്കിൽ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ അന്വേഷിക്കണം. അവിടെയും ഇല്ലെങ്കിലെ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നുള്ളുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
മരുന്നിന് വില വൻതോതിൽ വർദ്ധിക്കുക കൂടി ചെയ്തതോടെ സാധാരണക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |