കണ്ണൂർ: പാർട്ടി സെന്ററിന്റെ വീഴ്ചകളെ സ്വയം വിമർശനപരമായി വിലയിരുത്തുന്ന രാഷ്ട്രീയ സംഘടനാറിപ്പോർട്ടിന്മേൽ തുറന്ന ചർച്ചയ്ക്ക് കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയായെങ്കിലും അഖിലേന്ത്യാതലത്തിൽ സി.പി.എമ്മിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ലെന്ന് സൂചന.
ജനറൽസെക്രട്ടറി സ്ഥാനത്ത് തുടർച്ചയായ മൂന്നാം വട്ടവും സീതാറാം യെച്ചൂരി തുടനാണ് എല്ലാസാദ്ധ്യതയും. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി യെച്ചൂരി ജനറൽ സെക്രട്ടറിയാവുന്നത്.
സംഘടനാപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ്ബ്യൂറോയ്ക്കും മദ്ധ്യേ നേരത്തേ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് സംവിധാനം പുനഃസ്ഥാപിച്ചേക്കും.
പാർട്ടി സെന്ററിന്റെ ഭാഗമായി പൊളിറ്റ്ബ്യൂറോയിൽ സുപ്രധാന സംഘടനാ ചുമതലയിൽ ദീർഘകാലം തുടർന്നുപോന്ന മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള മാറും. എസ്.ആർ.പി ഒഴിഞ്ഞാലും പാർട്ടി അഖിലേന്ത്യാ തലത്തിൽ കേരള ഘടകത്തിനുള്ള സ്വാധീനവും പ്രാധാന്യവും ഇടിയില്ലെന്നാണ് കണക്കുകൂട്ടൽ. പ്രായപരിധി നിബന്ധനയുടെ പേരിലാകും എസ്.ആർ.പി സ്ഥാനമൊഴിയുക. എൺപത് വയസ്സ് പ്രായപരിധി നിബന്ധന കഴിഞ്ഞ തവണ കൊണ്ടുവന്നപ്പോൾ, രാമചന്ദ്രൻ പിള്ളയുടെ അനുഭവസമ്പത്ത് കണക്കിലെടുത്ത് അദ്ദേഹത്തിന് ഇളവനുവദിക്കുകയായിരുന്നു.
ഇത്തവണ 75 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചത്. 75 പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കും. രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്ക് എം.എ. ബേബി പി.ബിയിൽ നിർണായക ചുമതലയിലേക്കുയർന്നേക്കാം. കേരളത്തിൽ നിന്ന് എ. വിജയരാഘവൻ പുതുതായി പി.ബിയിലെത്തുമെന്നാണ് സൂചനകൾ. ദളിത് പ്രാതിനിദ്ധ്യം ഇതാദ്യമായി പി.ബിയിലുണ്ടാകുമെന്ന് തന്നെയാണറിയുന്നത്. വനിതാ പ്രാതിനിദ്ധ്യം ഉയരുമോയെന്നതും ആകാംക്ഷയുണർത്തുന്നു.
കേന്ദ്ര നേതൃത്വം നിഷ്ക്രിയമെന്ന്
കേരള പ്രതിനിധികൾ
ഇന്നലെ രാഷ്ട്രീയ സംഘടനാറിപ്പോർട്ടിന്മേൽ നടന്ന പ്രതിനിധി ചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ കേരള ഘടകം രൂക്ഷ വിമർശനമുയർത്തി. ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടി മറികടക്കാൻ കേന്ദ്രനേതൃത്വം ഒന്നും ചെയ്തില്ലെന്നും നാല് വർഷം എന്ത് ചെയ്യുകയായിരുന്നെന്നും വിമർശിച്ചു. വാർത്താസമ്മേളനങ്ങളിലും വാർത്താക്കുറിപ്പുകളിലും മാത്രമായി പ്രവർത്തനം ഒതുങ്ങരുതെന്നും നിർദ്ദേശിച്ചു. കെ.എൻ. ബാലഗോപാലും പി. സതീദേവിയും കേരളത്തെ പ്രതിനിധീകരിച്ചു.
ചുമതല നിറവേറ്റുന്നതിൽ പാർട്ടി സെന്ററിനും പി.ബിക്കും വീഴ്ച വന്നതായി സംഘടനാ റിപ്പോർട്ടിലും പറയുന്നുണ്ട്. പൊളിറ്റ്ബ്യൂറോയുടെ പ്രവർത്തനം രണ്ട് വർഷത്തിലൊരിക്കൽ വിലയിരുത്തണമെന്ന നിർദ്ദേശം നടപ്പായില്ല. ഇടതു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ പാർട്ടി സെന്ററും പി.ബിയും പരാജയപ്പെട്ടു. വർഗ, ബഹുജനസംഘടനകളുടെ വിലയിരുത്തലും കൃത്യമല്ല. കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിക്കാത്തതും തടസ്സമായെന്ന് പറയുന്നു.
കെ.വി. തോമസിന്റെ സംരക്ഷണം
ഇപ്പോൾ അപ്രസക്തം:യെച്ചൂരി
കണ്ണൂർ: കെ.വി. തോമസിനെ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് പുറത്താക്കിയാൽ കെ.വി. തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പ്രശംസിച്ചു എന്ന വാർത്തകൾ ശരിയല്ല. ഏറ്റവും മികച്ച ബി.ജെ.പി ഇതര മുഖ്യമന്ത്രി സ്റ്റാലിൻ ആണെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോൺഗ്രസ് സി.പി.എമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവർ സി.പി.എമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്ഠ്യേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
സ്റ്റാലിനുമായി കൂടിക്കാഴ്ച
നടത്തി യെച്ചൂരി
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളുണ്ടെന്ന് യെച്ചൂരി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ തലത്തിൽ ഉയർത്താനുള്ള ശ്രമം നടത്തുകയാണ്. ലോക്സഭയിൽ സി.പി.എമ്മിന് ലഭിച്ച മൂന്നൂ സീറ്റിൽ രണ്ടെണ്ണം തമിഴ്നാട്ടിൽ നിന്നുള്ളതാണ്.
ബി.ജെ.പിക്കെതിരെ ജനാധിപത്യ മതേതര കക്ഷികളും കോൺഗ്രസും ഒന്നിക്കണമെന്നതാണ് സ്റ്റാലിന്റെ അഭിപ്രായം. യെച്ചൂരിക്കും ഇതേ നിലപാട് തന്നെയാണ്. കോൺഗ്രസുമായി ഐക്യത്തിലാണ് തമിഴ്നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.
സി.പി.എം അംഗത്വം
22000കുറഞ്ഞു
പ്രത്യേക ലേഖകൻ
കണ്ണൂർ:കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം സി.പി.എമ്മിൽ 22146 അംഗങ്ങൾ കുറഞ്ഞതായി സംഘടനാ റിപ്പോർട്ട്. ദേശീയതലത്തിൽ 2018ൽ 10,07,903 അംഗങ്ങളുണ്ടായിരുന്ന പാർട്ടിയിൽ അംഗസംഖ്യ 9,85,757 പേരായി ചുരുങ്ങി.
കേരളത്തിൽ മാത്രമാണ് കൂടിയത്. 2018ൽ 4,89,086 അംഗങ്ങളുണ്ടായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 5,27,174 ആയി. ഗോവയിലാണ് ഏറ്റവും കുറവ് - 45 അംഗങ്ങൾ.
സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച ഇന്നലെ രാത്രി വൈകിവരെ നീണ്ടു. കേരളത്തിലെ ബദൽ നയത്തെ പ്രകീർത്തിച്ച് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ ബദലിനുദാഹരണമാണ് കേരളത്തിൽ നടപ്പാക്കിയ നയമെന്നും ഇത് ദേശീയതലത്തിൽ പ്രചരിപ്പിക്കണമെന്നും പ്രമേയം പറയുന്നു.
പാർട്ടി കോൺഗ്രസ്
ഇന്ന് സമാപിക്കും
കണ്ണൂർ: അഞ്ച് ദിവസമായി കണ്ണൂരിനെ ചെങ്കടലാക്കിയ സി.പി. എം ഇരുപത്തി മൂന്നാം പാർട്ടികോൺഗ്രസ് ഇന്ന് സമാപിക്കും.
വൈകിട്ട് മൂന്നിന് നായനാർ അക്കാഡമി പരിസരത്തു നിന്ന് ചുവപ്പ് സേനാമാർച്ച് ആരംഭിക്കും.വോളണ്ടിയർമാർച്ചിനു പിന്നാലെ പൊളിറ്റ്ബ്യൂറോ -കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവഹർ സ്റ്റേഡിയത്തിലേക്ക് നീങ്ങും. സമാപന സമ്മേളനത്തിന് എത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത് പൊതു പ്രകടനം ഒഴിവാക്കിയിരുന്നു. ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ അഞ്ചിനാണ് പൊതുസമ്മേളനം. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപ്പിള്ള, പിണറായി വിജയൻ, മണിക് സർകാർ, വൃന്ദാകാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ സംസാരിക്കും.
സംഘടനാ ദൗർബല്യം സമ്മതിച്ച്കാരാട്ട്
കണ്ണൂർ: കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ലെന്നും സംഘടനാ ദൗർബല്യവും കൊവിഡ് അടക്കമുള്ള ഘടകങ്ങളും ഇതിന് കാരണമായെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി സെന്ററിന്റെ പ്രവർത്തനം കൊവിഡ് കാരണം തടസ്സപ്പെട്ടിട്ടുണ്ട്. എങ്കിലും പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിലും കർഷക സമരത്തിലും സജീവമാകാൻ സാധിച്ചു. കർഷകസമരത്തിൽ സജീവമായി പങ്കെടുത്തത് ഇടതുപക്ഷത്തിന് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ സാഹചര്യമൊരുക്കി. ഹിന്ദി മേഖലയിൽ ജനകീയാടിത്തറ വർദ്ധിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ബി.ജെ.പി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയാണ്. പലർക്കും അതിലെ അപകടം തിരിച്ചറിയാനാവുന്നില്ല. ഇതിനെ മറികടക്കാൻ പാർട്ടിതലത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
തൃപുരയിലും ബംഗാളിലും പാർട്ടിയുടെ സ്ഥിതി മോശമാണ്. ചിലേടങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്ത സാഹചര്യമുണ്ട്. കൂടുതൽ ചെറുപ്പക്കാരെ നേതൃനിരയിലേക്ക് കൊണ്ടുവരും. ഹിന്ദുത്വയ്ക്ക് ഹിന്ദുവുമായി ബന്ധമില്ല. ഹിന്ദുത്വ എന്നത് രാഷ്ട്രീയ പദ്ധതിയാണ്. ഇസ്ലാമിക് സ്റ്റേറ്റും അതുതന്നെ.ഇസ്ലാം മൗലികവാദം രാജ്യത്ത് ഭൂരിപക്ഷമായാലും സി.പി.എം എതിർക്കും.
ദേശീയതലത്തിൽ കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ല. പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനാണ് അനുമതി നൽകിയത്. അത് സഖ്യമായി മാറി. തമിഴ്നാട്ടിൽ ഡി.എം.കെയുമായാണ് സഖ്യം. ബിഹാറിൽ ആർ.ജെ.ഡിയുമായിട്ടാണ്. പശ്ചിമബംഗാളിൽ ബി.ജെ.പിയോടും തൃണമൂൽ കോൺഗ്രസിനോടും ഒരേ രീതിയിലാണ് പോരാട്ടം.
ഹിന്ദിയിൽ ആശയവിനിമയം നടത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട് അംഗീകരിക്കാനാവില്ല. എല്ലാ ഭാഷകൾക്കും തുല്യ പരിഗണനയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.
പൊളിറ്റ്ബ്യൂറോയിലെ ദളിത് പ്രാതിനിദ്ധ്യത്തെപ്പറ്റി ചോദിച്ചപ്പോൾ, ഇന്ന് വരെ കാത്തിരിക്കൂ എന്നായിരുന്നു കാരാട്ടിന്റെ മറുപടി. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയനുസരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുസർക്കാർ
ലോകത്തിന് മാതൃക:സി.പി.എം
കണ്ണൂർ: കേരളത്തിൽ 2016 മുതൽ അധികാരത്തിലിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി സർക്കാർ ഇന്ത്യക്കും ലോകത്തിനും മാതൃകയാണെന്ന് സി.പി.എം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യേക പ്രമേയത്തിൽ വ്യക്തമാക്കി. കേരളത്തിലുണ്ടായ തുടർഭരണം പാർട്ടിക്കും ഇടതുപ്രസ്ഥാനത്തിനും മഹത്തായ സാദ്ധ്യതകൾ തുറന്നിടുന്നതായി പ്രമേയം അഭിപ്രായപ്പെട്ടു. അതേസമയം, സിൽവർലൈനിനെക്കുറിച്ച് പരാമർശല്ല.
പാർട്ടി കോൺഗ്രസ് അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ബദൽ മാതൃകയെ പ്രകീർത്തിച്ചിരുന്നു. അത് പാർട്ടി കോൺഗ്രസ് അതേപടി അംഗീകരിച്ചിരുന്നു. ഇതിനുപുറമേയാണ് ഇന്നലെ കേരള സർക്കാരിനെ അഭിവാദ്യം ചെയ്യുന്ന പ്രത്യേക പ്രമേയം പാസാക്കിയത്.
പങ്കെടുക്കാതിരുന്നത് സോണിയ
പറഞ്ഞതിനാൽ:തരൂർ
ന്യൂഡൽഹി:സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും സോണിയാ ഗാന്ധിയുടെ നിർദ്ദേശം മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിന്റെ നടപടിയെ കുറിച്ച് പ്രതികരിക്കാൻ ശശി തരൂർ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |