തിരുവനന്തപുരം: വേനൽ മഴ വരും ദിവസങ്ങളിൽ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ നഗരം വെള്ളത്തിൽ മുങ്ങാതിരിക്കാൻ ഓടകളുടേയും തോടുകളുടേയും ശുചീകരണം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. സാധാരണ കാലവർഷത്തിന് മുൻപാണ് മഴക്കാലപൂർവ ശുചീകരണം ആരംഭിക്കേണ്ടതെങ്കിലും നഗരത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വേനൽ മഴയിൽ തന്നെ നഗരം മുങ്ങാനുള്ള സാദ്ധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്ത മഴയിൽ നഗരം തന്നെ മുങ്ങിപ്പോയ അവസ്ഥയുണ്ടായിട്ടും ഇനിയൊരു വെള്ളക്കെട്ടിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ഇപ്പോഴും പാതി വഴിയിലാണ്.
60 സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കിഴക്കേകോട്ടയിൽ വെള്ളം കയറുന്നതിന് കാരണം ഓടകൾ അടയുന്നതും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി മാലിന്യങ്ങൾ ഒഴുകിപ്പോകാൻ നിർമ്മിച്ച കുഴികളാണെന്നും കണ്ടെത്തിയിരുന്നു.
പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമാണ്.
ചെറിയ മഴ പെയ്‌താൽ പോലും മണക്കാട് കമലേശ്വരം റോഡിൽ വെള്ളം ഉയരാറുണ്ട്. ഇവിടത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊണ്ടുവന്ന 8 കോടിയുടെ നബാർഡിന്റെ പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ട്. റോഡിന്റെ ചരിവുകൾ ഒരുപോലെയല്ലാത്തതാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം
മാഞ്ഞാലിക്കുളം, ചാല മാർക്കറ്റ് റോഡ്, ഇടപ്പഴിഞ്ഞി - ജഗതി റോഡ്, കണ്ണമ്മൂല പാലം, ഈഞ്ചയ്‌ക്കൽ - വള്ളക്കടവ്, കമലേശ്വരം - തിരുവല്ലം, കുണ്ടമൺകടവ് - കരിംകുളം, കലാകൗമുദി റോഡ്, ഗൗരീശപട്ടം, പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് തുടങ്ങിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പ്രധാന കാരണം
മാലിന്യം കെട്ടിനിൽക്കുന്നതും, ഒഴുക്കിലൂടെ വന്ന് അടിയുന്ന മണൽ തങ്ങി നിന്ന് വെള്ളത്തിന്റെ
ഒഴുക്ക് നിലയ്ക്കുന്നതുമാണ് ഓടകൾ നിറഞ്ഞൊഴുകുന്നതിന് കാരണമാകുന്നത്.
വൃത്തിയാക്കുന്ന മാലിന്യം ഓടയുടെ മുകളിൽ തന്നെയാണ് ഇപ്പോൾ നിക്ഷേപിക്കുന്നത്.ഇത്
മഴയത്ത് വീണ്ടും ഒലിച്ച് ഓടകളിലിറങ്ങും. സ്ഥലപരിമിതിയും വെല്ലുവിളിയാണ്.
1000ലധികം ഓടകളാണ് നഗരത്തിലുള്ളത്.
വകുപ്പുകളുടെ ഏകോപനമില്ല
വിവിധ വകുപ്പുകൾ തമ്മിലുള്ള കടുംപിടിത്തമാണ് പല പദ്ധതികളും ആവിഷ്കരിക്കാൻ സാധിക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം. റോഡ് ഫണ്ട് ബോർഡ്,പി.ഡബ്യു.ഡി,റെയിൽവേ,ജലസേചന വകുപ്പ്,കോർപ്പറേഷൻ എന്നിവയുടെ ഓടകളാണ് നഗരത്തിലുള്ളത്.ഒന്നിന്റേയും ശുചീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.നഗരസഭ മുൻകൈയെടുക്കണമെന്നാണ് ആവശ്യം.
ജലസ്രോതസുകളുടെ ശുചീകരണം ഈ മാസം
പൂർത്തിയാകും:ജലസേചന വകുപ്പ്
വെള്ളപ്പൊക്കം തടയാൻ നഗരത്തിലെ പ്രധാന ജലസ്രോതസുകൾ വൃത്തിയാക്കുന്ന പദ്ധതി ഈ മാസം പൂർത്തിയാകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.നഗരത്തിലെ പത്ത് പ്രധാന ജലസ്രോതസുകളിലാണ് വിവിധ ജോലികൾ ഉൾപ്പെടുന്ന വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ആരംഭിക്കുന്നത്. എട്ട് കോടി രൂപയാണ് പദ്ധതിത്തുക. പഴവങ്ങാടി തോട്, ഉള്ളൂർ തോട്, കരിയിൽ തോട്, കരിമാടം കുളം, തെക്കനകര കനാൽ, കിള്ളിയാർ, കരമനയാർ, പാർവതി പുത്തനാർ, തെറ്റിയാർ തോട് എന്നിവിടങ്ങളിൽ 3.81 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കിള്ളിയാർ, കരമനയാർ, പഴവങ്ങാടി തോട് എന്നിവിടങ്ങളിൽ 4.24 കോടി രൂപയാണ് ചെലവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |