വിചിത്ര നിർദ്ദേശവുമായി ഡയറക്ടർ
എതിർത്ത് അദ്ധ്യാപകർ
60 കോളേജുകളിൽ പ്രിൻസിപ്പലില്ല
തിരുവനന്തപുരം: ജേർണലുകളിലെ പ്രസിദ്ധീകരണങ്ങൾ കോപ്പിയടിച്ചതല്ലെന്ന് അഭിമുഖത്തിൽ പങ്കെടുത്ത അദ്ധ്യാപകർ തന്ന അരെയെങ്കിലും കൊണ്ട് പരിശോധിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിചിത്ര നിർദ്ദേശം വച്ചതോടെ അറുപത് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അനിശ്ചിതത്വത്തിലായി. കോപ്പിയടി കണ്ടെത്താൻ യു.ജി.സിയുടെ സോഫ്റ്റ്‌വെയറുള്ളപ്പോഴാണിത്.
ഇന്റർവ്യൂ നടത്തിയ ശേഷം ഇങ്ങനെയാെരു നിർദ്ദേശം നൽകിയതിനെ അദ്ധ്യാപകർ എതിർത്തതോടെ, നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. അഭിമുഖം നടത്തിയ സമിതി പ്രസിദ്ധീകരണങ്ങൾ പരിശോധിച്ചാൽ മതിയെന്നും അദ്ധ്യാപകരുടെ ആവശ്യപ്പെടുന്നു. യു.ജി.സി അംഗീകൃത ജേർണലുകളിലാണോ ഇവ പ്രസിദ്ധീകരിച്ചതെന്ന് സമിതിക്ക് പരിശോധിക്കാമെന്നല്ലാതെ, ആധികാരികത ഉറപ്പാക്കാനാവില്ല.
15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമുള്ള അദ്ധ്യാപകരെയാണ് മാർച്ച് 9ന് പ്രിൻസിപ്പൽ നിയമനത്തിനുള്ള അഭിമുഖത്തിന് വിളിച്ചത്. പങ്കെടുത്ത 73പേരിൽ 40 പേർക്കു മാത്രമാണ് യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളത്.
66 ഗവ.കോളേജുകളിൽ അറുപതിലും പ്രിൻസിപ്പൽമാരില്ലാതായിട്ട് നാലുവർഷത്തിലേറെയായി. എല്ലായിടത്തും അദ്ധ്യാപകർക്ക് ചുമതല നൽകിയിരിക്കുകയാണ്. അഞ്ച് വർഷം കാലാവധിയുള്ള പ്രത്യേക തസ്തികയായി കണക്കാക്കി, യോഗ്യതകൾ പരിശോധിച്ച് അഭിമുഖം നടത്തി നിയമിക്കാനാണ് യു.ജി.സി നിർദ്ദേശം. സീനിയോറിട്ടി മാനദണ്ഡമാക്കി നിയമനത്തിന് സർക്കാർ ശ്രമിച്ചെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞതോടെയാണ്, യു.ജി.സി റഗുലേഷൻ നടപ്പാക്കിയത്. യു.ജി.സി ചട്ടം പാലിക്കുമെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
കോപ്പിയടി പിക്കാൻ
10 മിനിട്ട് മതി
കോപ്പിയടി കണ്ടെത്താനുള്ള സോഫ്‌റ്റ്‌വെയർ എല്ലാ സർവകലാശാലകൾക്കും യു.ജി.സി നൽകിയിട്ടുണ്ട്. കേരള സർവകലാശാലയിൽ കാര്യവട്ടത്തും യൂണിവേഴ്സിറ്റി ലൈബ്രറിയിലും ഈ സോഫ്‌റ്റ്‌വെയറുണ്ട്. പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ പകർപ്പ് അദ്ധ്യാപകരിൽ നിന്ന് ശേഖരിച്ച് ഈ സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്താൽ പത്തു മിനിറ്റു കൊണ്ട് ഫലമറിയാം.
10 ലക്ഷം മുടക്കിയാൽ
പ്രബന്ധം റെഡി
അദ്ധ്യാപകരിൽ മിക്കവർക്കും അംഗീകൃത ജേർണലുകളിൽ 10 ഗവേഷണ പ്രസിദ്ധീകരണങ്ങളില്ല.
അംഗീകൃത ജേർണലുകളുടെ പട്ടിക 2019ലാണ് യു.ജി.സി ഇറക്കിയത്. 10 ലക്ഷം നൽകിയാൽ, അതിനുമുമ്പുള്ള കാലയളവിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതായി ഡൽഹിയിലെ പ്രസിദ്ധീകരണശാലകൾ രേഖയുണ്ടാക്കി നൽകും. അംഗീകൃത ജേർണലുകളിൽ തട്ടിക്കൂട്ട് പ്രസിദ്ധീകരണങ്ങളുള്ള അദ്ധ്യാപകരുമുണ്ട്. അതിനാലാണ് സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിത പരിശോധന നടത്തുന്നത്.
പ്രൊഫസറും പ്രിൻസിപ്പലും
നിലവിൽ പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള ഫീഡർ കാറ്റഗറി അസോ.പ്രൊഫസറാണ്. കോളേജുകളിൽ പ്രൊഫസർ തസ്തിക അനുവദിക്കുന്നതോടെ അതാവും ഫീഡർ കാറ്റഗറി
പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയശേഷം അവരിൽ നിന്ന് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിന് പകരം, രണ്ട് നിയമന സമിതികൾ ഒരേസമയം പ്രവർത്തിക്കുകയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |