കൊച്ചി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന ബി.ജെ.പിക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ അയിത്തം കല്പിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ലീലാമേനോൻ മാദ്ധ്യമ പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തിപരമായ രാഷ്‌ട്രീയചായ‌്‌വും വീക്ഷണങ്ങളും തൊഴിലുമായി ബന്ധപ്പെടുത്തരുതെന്ന് മുൻതലമുറയിലെ പത്രപ്രവർത്തകർ നിലപാടെടുത്തിരുന്നു. ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകൾ പരസ്യമായി വിളിച്ചുപറയുന്നു. ജനപക്ഷത്തു നിന്ന് ഇടപെടുന്നത് ബി.ജെ.പിയാണെങ്കിൽ ആ വാർത്ത കൊടുക്കേണ്ടതില്ല എന്ന വിചിത്രനിലപാടാണ് മാദ്ധ്യമങ്ങളുടേത്.
കരിക്കകത്തെ എൽ.ഡി.എഫ് കൗൺസിലറുടെ വീട്ടിൽ സിൽവർ ലൈനിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കാൻ ചെന്നപ്പോഴുള്ള ദൃശ്യങ്ങൾ ആ ദിവസം മുഴുവൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. എന്നാൽ, ആ വാർഡിലെ 35 കുടുംബങ്ങളിൽ 34 പേരും കെ-റെയിലിന് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞത് വാർത്തയായില്ല. പ്രചാരവേലയും മാദ്ധ്യമപ്രവർത്തനവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി.
കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് ലീലാമേനോൻ പുരസ്കാരം മന്ത്രി നൽകി. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി. സുജാതനും സമ്മാനിച്ചു. സിറാജ് കാസിം (മാതൃഭൂമി), എസ്. സന്തോഷ് (ജനം ടിവി), എസ്. ശ്രീകാന്ത് (24 ന്യൂസ്) എന്നിവർക്കും മന്ത്രി പുരസ്കാരം നൽകി. ഡോ. സെബാസ്റ്റ്യൻ പോൾ, ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |