കണ്ണൂർ: തൃണമൂൽ, ബി.ജെ.പി പാർട്ടികളിൽ നിന്ന് ആക്രമണം നേരിടുന്ന തങ്ങൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിന് സംരക്ഷണം വേണമെന്ന് ബംഗാൾ പ്രതിനിധികൾ. സി.പി.എം പാർട്ടി കോൺഗ്രസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് പ്രതിനിധികൾ തങ്ങളുടെ നിസ്സഹായവസ്ഥ ചൂണ്ടിക്കാണിച്ചത്.
പ്രവർത്തകരെ നിലനിറുത്താൻ കഴിയാത്ത അവസ്ഥയാണ്. വൻതോതിലാണ് കൊഴിഞ്ഞുപോക്ക്. ഒരു വർഷത്തിനുള്ളിൽ മാത്രം മുപ്പതിനായിരത്തിലേറെ പേരാണ് പോയത്.1,92,454 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 1,60,827 പേരായി കുറഞ്ഞു.
തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണ്. ജനങ്ങൾക്ക് നിർഭയമായി വോട്ടുരേഖപ്പെടുത്താനുള്ള സാഹചര്യമില്ല. സി.പി.എം പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. കോളേജുകളിലും സഹകരണസ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നില്ല. പ്രചാരണം പോലും സാദ്ധ്യമല്ലാത്ത ഭീകരാന്തരീക്ഷമാണ്. സി.പി.എം പ്രവർത്തകരെ മമതയുടെ ആളുകൾ കൊലപ്പെടുത്തുന്നു. ഒപ്പം ബി.ജെ.പിക്കാരുടെ ആക്രമണവും നേരിടേണ്ടി വരുന്നു. സി.പി.എമ്മിനെ ചാരമാക്കി മാറ്റാനാണ് മമതയും കൂട്ടരും ശ്രമിക്കുന്നത്- ചർച്ചയിൽ ജാമിർ മൊല്ല പറഞ്ഞു.
അതേസമയം സംഘടനാസംവിധാനം പൂർണമായും തകർന്നെന്ന് കരുതേണ്ടതില്ല. പ്രവർത്തകരെ രംഗത്തുവരാൻ അനുവദിക്കുന്നില്ലെന്നതാണ് പ്രശ്നം. മുഴുവൻ ഭരണസംവിധാനവും ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുവർത്തികളായി മാറി. പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരും ഒരു പരിധി വരെ ജുഡിഷ്യറിയും സർക്കാരിന്റെ ചൊൽപ്പടിയിലാണ്.
സംഘടനാസംവിധാനം
പുതിക്കിപ്പണിയണം
34 വർഷം തുടർച്ചയായി ഭരണത്തിലിരുന്നതിന് ശേഷമാണ് ബംഗാളിൽ പാർട്ടി തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. തിരിച്ചുവരവ് എളുപ്പത്തിൽ സാദ്ധ്യമല്ല. പാർട്ടിയെ പൂർണമായും പുതുക്കിപ്പണിയേണ്ടിരിക്കുന്നു. സംഘടനാസംവിധാനങ്ങളിൽ വലിയ മാറ്റം വരണം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നിലയിലേക്ക് പുനഃപ്രതിഷ്ഠ നടത്തണം. എന്നാലേ ഇനിയൊരു പുനരുജ്ജീവനം സാദ്ധ്യമാകൂ. കഴിഞ്ഞ പത്തുവർഷത്തിലേറെയായി പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പക്ഷേ വിജയിക്കുന്നില്ല. പ്രവർത്തകർ ആവശ്യപ്പെടുന്നത് സംരക്ഷണമാണെന്നും ജാമിർ മൊല്ല പറഞ്ഞു.
ബംഗാളിൽ സംഘടനാ വീഴ്ചയെന്ന് ബാലഗോപാൽ
കണ്ണൂർ: പാർട്ടി പശ്ചിമ ബംഗാൾ ഘടകത്തിന് ഗുരുതര വീഴ്ചയെന്ന് സി.പി.എം പാർട്ടി കോൺഗ്രസിലെ കേരളത്തിലെ പ്രതിനിധിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. പാർട്ടിനയം ലംഘിച്ച് മുന്നണിയുണ്ടാക്കിയത് സംഘടനാവിരുദ്ധമാണ്. കേന്ദ്ര നേതൃത്വം ഇടപെടാതെ മാറി നിന്നുവെന്നും സംഘടനയെ വളർത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |