കുന്നിക്കോട്: ചക്കുവരയ്ക്കൽ കോക്കാട് കേരള കോൺഗ്രസ് (ബി) പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. യൂത്ത്ഫ്രണ്ട് ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കോക്കാട് മനു വിലാസത്തിൽ മനോജാണ് (39) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി കുന്നിക്കോട് വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മനോജിന് വെട്ടേറ്റത്. ഉത്സവത്തിനിടെ നടന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൈവിരലുകൾ വെട്ടി മാറ്റി, തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയിലായിരുന്നു.
റൂറൽ എസ്.പി കെ.ബി. രവിയും ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു. കുന്നിക്കോട് സി.ഐ മുബാറക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഭാര്യ: പ്രിയ. മകൻ: കെവിൻ.
മനോജിന്റെ കൊലയ്ക്ക് പിന്നിൽ കോൺഗ്രസാണ്. മനോജ് മരിക്കും മുമ്പ് പ്രതികളെക്കുറിച്ച് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.
കെ.ബി.ഗണേശ് കുമാർ എം.എൽ.എ
കൊല്ലപ്പെട്ട മനോജ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചാൽ യാഥാർത്ഥ പ്രതികളെ കണ്ടെത്താനാകും. സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല.
കോൺഗ്രസ് ജില്ലാ നേതൃത്വം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |